Forceful Physical Relationship: ‘ഭാര്യയുമായി ഭർത്താവ് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല’; ഛത്തീസ്ഗഡ് ഹൈക്കോടതി
Forcible Physical Relationship by Husband Not an Offence: ഭാര്യയുടെ പ്രായം 15 വയസിന് മുകളിൽ ആണെങ്കിൽ ഭർത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗിക ബന്ധം സമ്മതോടെ ആണെങ്കിലും അല്ലെങ്കിലും ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല.

റായ്‌പുർ: പ്രായപൂർത്തിയായ ഭാര്യയുമായി സമ്മത്തോടെയോ അല്ലാതെയോ ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗത്തിനോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഭർത്താവിന് ലൈംഗിക ബന്ധത്തിനോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ ഭാര്യയുടെ സമ്മതം വേണമെന്നത് പ്രധാനമല്ലെന്നും ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
ഭാര്യയുടെ പ്രായം 15 വയസിന് മുകളിൽ ആണെങ്കിൽ ഭർത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗിക ബന്ധം സമ്മതോടെ ആണെങ്കിലും അല്ലെങ്കിലും ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഭർത്താവിനെതിരെ സെക്ഷൻ 376, 377 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു. ലൈവ് ലോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭർത്താവ് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് യുവതി മരിച്ച കേസിൽ വിധി പറയുകയായിരുന്നു ഛത്തീസ്ഗഡ് ഹൈക്കോടതി. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഡിസംബർ 11നാണ്. തന്റെ സമ്മതം ഇല്ലാതെയാണ് ഭർത്താവ് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി മരണമൊഴി നൽകിയിരുന്നു. പിന്നീട് ബലപ്രയോഗത്തിലൂടെ ഉള്ള ലൈംഗിക ബന്ധമാണ് മരണ കാരണം എന്ന് യുവതിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരും സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് വിചാരണ കോടതി ഭർത്താവിന് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ആ ശിക്ഷയാണ് ഇപ്പോൾ ജസ്റ്റിസ് നരേന്ദ്ര കുമാറിന്റെ സിംഗിൾ ബെഞ്ച് റദ്ധാക്കിയത്. കേസിൽ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
ALSO READ: രാത്രിയായാലും സ്ത്രീകളെ അറസ്റ്റ് ചെയ്യാം; നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി
സൂര്യാസ്തമയത്തിന് ശേഷവും സ്ത്രീകളെ അറസ്റ്റ് ചെയ്യാമെന്ന നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി
അതേസമയം കഴിഞ്ഞ ദിവസം സുര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന നിയമം മദ്രാസ് ഹൈക്കോടതി തിരുത്തിയിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ മധുരൈ ഡിവിഷൻ ബഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
സിആർപിസി സെക്ഷൻ 46(4) വകുപ്പ് പ്രകാരമുള്ള അസാധാരണമായ സാഹചര്യങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ഹൈക്കോടി അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സിംഗിൾ ജഡ്ജി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ഹെഡ് കോൺസ്റ്റബിളും സമർപ്പിച്ച മൂന്ന് അപ്പീൽ ഹർജികളിൽ വാദം കേൾക്കുന്നതിനിടെ ആണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.