Jammu Kashmir Fashion Show: കശ്മീരിൽ മഞ്ഞിൽ പുതഞ്ഞ് ഫാഷൻ ഷോ; റംസാൻ മാസത്തിൽ അശ്ലീലത, പ്രതിഷേധം
Jammu Kashmir Fashion Show Controversy: പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ പ്രതികരണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ഈ പരിപാടിയിൽ സർക്കാരിന് യാതൊരു പങ്കില്ലെന്നും സ്വകാര്യ വ്യക്തികളാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിൽ നടന്ന ഫാഷൻ ഷോ
ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിൽ നടന്ന ഫാഷൻ ഷോയിൽ വൻ വിവാദം. മഞ്ഞുപുതച്ച താഴ്വരയിൽ നടന്ന ഫാഷൻ ഷോ രാഷ്ട്രീയ, മത, സാമൂഹിക തലത്തിൽ ചർച്ചയായിരിക്കുകയാണ്. റംസാൻ വ്രതാനുഷ്ഠാന മാസത്തിൽ ഇത്തരം ഒരു പരിപാടി നടത്തിയതും പരിപാടിയിലെ അശ്ലീലതയും ചൂണ്ടികാട്ടിയാണ് വിവാദം ശക്തമാകുന്നത്. ഫാഷൻ ഷോയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇതോടെ സംഭവത്തിൽ കൂടുതൽ വിമർശനമാണ് ഉയരുന്നത്.
പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ പ്രതികരണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ഈ പരിപാടിയിൽ സർക്കാരിന് യാതൊരു പങ്കില്ലെന്നും സ്വകാര്യ വ്യക്തികളാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ രോക്ഷത്തെ താൻ പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തകർക്കുന്ന പരിപാടിയാണ് നടന്നതെന്നാണ് വിമർശകർ പറയുന്നത്.
പരിപാടിയിലെ അശ്ലീലത ഉയർത്തിക്കാട്ടി രാഷ്ട്രീയ മത മേഖലകളിൽ നിന്നാണ് വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്. വിഷയം ജമ്മു കശ്മീർ അസംബ്ലിയിലും വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇതിന് പിന്നാലെ പ്രതികരണവുമായി ഒമർ അബ്ദുള്ള രംഗത്തെത്തിയത്. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്.
ഗുൽമാർഗിലെ സ്കീ റിസോർട്ടിലാണ് സ്വകാര്യ പരിപാടി നടന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോകളിൽ അർദ്ധനഗ്നരായ പുരുഷന്മാരും സ്ത്രീകളും റാമ്പിലൂടെ നടക്കുന്നത് കാണാം. ഇതോടെയാണ് വിമർശനം ശക്തമായത്.