Pragya Thakur: മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറിന്റെ മതപരമായ പരിപാടിക്ക് ഹൈക്കോടതി അനുമതി
Event Featuring Pragya Thakur Gets High Court Approval: പ്രജ്ഞാ സിംഗ് താക്കൂറിന്റെ സാന്നിധ്യം മൂലം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാസിക് ഭരണകൂടം പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു.

2008 ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും മുൻ ഭോപ്പാൽ എംപിയുമായ പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന മതപരമായ പരിപാടിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. സകാൽ ഹിന്ദു സമാജ് സംഘടിപ്പിക്കുന്ന നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടി ഞായറാഴ്ച നടക്കും.
പ്രജ്ഞാ സിംഗ് താക്കൂറിന്റെ സാന്നിധ്യം മൂലം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാസിക് ഭരണകൂടം ആദ്യം അനുമതി നിഷേധിച്ചിരുന്നു. 2008-ൽ, മാലേഗാവിൽ ഒരു പള്ളിക്ക് സമീപം നടന്ന ഒരു ഉഗ്രസ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതികളിൽ ഒരാളാണ് പ്രജ്ഞാ സിംഗ് താക്കൂറും. പരിപാടിയിലെ മറ്റൊരു ക്ഷണിതാവായ മിലിന്ദ് എക്‌ബോടെയും വിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തെ നിയമനടപടി നേരിട്ടിട്ടുണ്ട്.
പരിപാടി നടത്തിപ്പ് സംബന്ധിച്ച് നാസിക് കളക്ടറിൽ നിന്നോ, തഹസിൽദാറിൽ നിന്നോ, ലോക്കൽ പോലീസിൽ നിന്നോ ഔദ്യോഗികമായി മറുപടി ഒന്നും തന്നെ ലഭിക്കാത്തതിനെ തുടർന്ന് രാഹുൽ ബച്ചവിന്റെ നേതൃത്വത്തിലുള്ള സംഘാടകർ ഫെബ്രുവരി 18ന് കോടതിയിൽ ഹർജി നൽകുകയായിരുന്നു. അനുമതി നൽകില്ലെന്ന് അധികൃതർ അനൗദ്യോഗികമായി അറിയിച്ചതായും അനുമതിയില്ലാതെ പരിപാടി നടത്തിയാൽ ഇടപെടുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹർജിയിൽ പറയുന്നു.
ALSO READ: വൈദ്യുതി മുടക്കം സംബന്ധിച്ച അരവിന്ദ് കെജ്രിവാളിന്റെ ആരോപണം; നിഷേധിച്ച് മന്ത്രി ആശിഷ് സൂദ്
കോടതി അനുമതി ലഭിച്ചതോടെ ‘വിരാട് ഹിന്ദു സന്ത് സമ്മേളനം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 30ന് ഗുഡി പദ്‌വയോട് അനുബന്ധിച്ച് മലേഗാവിലെ സതാന നാകയിലെ യശസ്വി കോമ്പൗണ്ടിൽ വെച്ച് നടക്കും. സ്വാമി പ്രഗ്യാനന്ദ് സരസ്വതി മഹാരാജ്, നിലേഷ് ചന്ദ്ര ജി മഹാരാജ് എന്നിവരുൾപ്പെടെ നിരവധി മതനേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി സംഘാടകർ നാസിക്കിലുടനീളം ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.