Project Cheetah: വരുന്നൂ 8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്; നാലെണ്ണം ബോട്സ്വാനയിൽ നിന്ന്, പദ്ധതിക്കായി ഇതുവരെ ചെലവായത് 112 കോടി
India Project Cheetah: രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ കൊണ്ടുവരിക. ഭോപ്പാലിൽ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. നിലവിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 26 ചീറ്റകളുണ്ടെന്നാണ് വനം ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ഭോപ്പാൽ: പ്രോജക്റ്റ് ചീറ്റ പദ്ധതിക്ക് (Project Cheetah) കീഴിൽ എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനം. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്നാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ കൊണ്ടുവരിക. ഭോപ്പാലിൽ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) ഉദ്യോഗസ്ഥരാണ് കൂടുതൽ ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിയെ കുറിച്ച് വിവരം പങ്കുവച്ചത്.
പദ്ധതിയുടെ ഭാഗമായി ബോട്സ്വാനയിൽ നിന്ന് മെയ് മാസത്തോടെ നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിനുശേഷമാകും മറ്റ് സ്ഥലങ്ങളിൽ നിന്ന് വേറെ നാല് ചീറ്റകളെ കൂടി കൊണ്ടുവരുക. ഇന്ത്യയും കെനിയയും തമ്മിൽ ഇത് സംബന്ധിച്ച് വൈകാതെ കരാറിലെത്തുമെന്നാണ് എൻടിസിഎ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ ചീറ്റ പദ്ധതിക്കായി 112 കോടിയിലധികം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. അതിൽ 67 ശതമാനം മധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനാണ് ചെലവഴിച്ചത്. മധ്യപ്രദേശും രാജസ്ഥാനും തമ്മിൽ അന്തർസംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കുന്നതിന് തത്വത്തിൽ കരാറിൽ എത്തിയിട്ടുണ്ട്.
നിലവിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 26 ചീറ്റകളുണ്ടെന്നാണ് വനം ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതിൽ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലും കഴിയുകയാണ്. ചീറ്റകളെ നിരീക്ഷിക്കാൻ സാറ്റലൈറ്റ് കോളർ ഐഡികൾ ഉപയോഗിച്ച് 24 മണിക്കൂർ ട്രാക്കിംഗ് നടത്തി വരികയാണ്. ജ്വാല, ആശ, ഗാമിനി, വീര എന്നീ പെൺ ചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
ചീറ്റപ്പുലികളുടെ വരവോടെ രണ്ട് വർഷത്തിനിടയിൽ കുനോ നാഷണൽ പാർക്കിലെ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായെന്നും അവർ പറഞ്ഞു. അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളും അടങ്ങുന്ന എട്ട് നമീബിയൻ ചീറ്റകളെ 2022 സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിന് പുറമെ തൊട്ടടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോയിലേക്ക് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. ശേഷം 14 കുഞ്ഞുങ്ങൾക്കാണ് ഇവ ജന്മം നൽകിയത്. ഇതോടെ ആകെ എണ്ണം 26 ആയി.