Delhi Railway Station Stampede: മരിച്ചവരിൽ 11 സ്ത്രീകളും നാല് കുട്ടികളും; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു
18 Death In Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ മരണസംഖ്യ 18 ആയി. 11 സ്ത്രീകളും നാല് കുട്ടികളും സഹിതമാണ് മരണപ്പെട്ടവരിൽ ഉൾപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ദുരന്തം നടന്നത്.

ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം
ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. 11 സ്ത്രീകളും നാല് കുട്ടികളും സഹിതമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 18 ആയി. ഡൽഹി എൽഎൻജെപി ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച് 10 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇതോടൊപ്പം, ലേഡി ഹാർഡിംഗ് ആശുപത്രിയിൽ മൂന്ന് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മഹാ കുംഭമേളയ്ക്കായി എത്തിയവരാണ് റെയിൽവേ സ്റ്റേഷനിൽ തിരക്കിൽ പെട്ട് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ലോക് നായക് ജയ് പ്രകാശ് നരേൻ (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ കയറാൻ തീർത്ഥാടകൻ 14, 15 പ്ലാറ്റ്ഫോമുകളിൽ തിക്കിത്തിരക്കിയതോടെ അപകടമുണ്ടാവുകയായിരുന്നു. സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ട്രെയിനുകൾ വൈകിയതോടെയാണ് പ്ലാറ്റ്ഫോമുകളിൽ തിരക്ക് വർധിച്ചതെന്ന് അധികൃതർ പറഞ്ഞു. വൈകിയ ട്രെയിനുകളിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങിയത് തിരക്കിന് കാരണമായി. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനി എക്സ്പ്രസുമാണ് വൈകിയത്.
ട്രെയിൻ വരുമ്പോൾ പ്ലാറ്റ്ഫോമിൽ കനത്ത തിരക്ക് കാണാം. എല്ലാവർക്കും ട്രെയിനിൽ കയറാനാവില്ലെന്ന് മനസിലാക്കിയതോടെ ആളുകൾ പരിഭ്രമിച്ചെന്നും അതുകൊണ്ടാണ് ആളുകൾ തിക്കിത്തിരക്കിയതെന്നും അധികൃതർ അറിയിച്ചു. ഇതോടെയാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജ് എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ 14ൽ എത്തിയപ്പോൾ അവിടെ ഒരുപാട് ആളുകളുണ്ടായിരുന്നു. സ്വാതന്ത്ര്യസേനാനി എക്സ്പ്രസും ഭുവനേശ്വർ രാജധാനി എക്സ്പ്രസും വൈകിയിരുന്നു. ആ ട്രെയിനുകളിലെ യാത്രക്കാരും 12, 13, 14 പ്ലാറ്റ്ഫോമുകളിലുണ്ടായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദുരന്തത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേന അനുശോചനമറിയിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദൗർഭാഗ്യകരമായ ദുരന്തമുണ്ടായി. ഒരുപാട് ജീവനുകൾ നഷ്ടമായി. കുറേ പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ ദുരന്തത്തിൽ ഇരകളായവർക്കും കുടുംബങ്ങൾക്കും അനുശോചനമറിയിക്കുന്നു. പോലീസ് കമ്മീഷണറോടും ചീഫ് സെക്രട്ടറിയോടും സംസാരിച്ചിട്ടുണ്ട്. ദുരന്തനിവാരണസേന സ്ഥലത്തുണ്ട്. എല്ലാ ആശുപത്രികളും തയ്യാറാണ്. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അനുശോചനമറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം ഭേദമാവാനായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമാണ് തന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും നാല് പ്രത്യേക ട്രെയിനുകൾ സുരക്ഷിതമായി തിരികെ എത്തിച്ചെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.