Delhi Highcourt: പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്കും ശാരീരിക ബന്ധമാകാം: പോക്സോ കേസിൽ ഡൽഹി ഹൈക്കോടതി
Delhi Highcourt On POSCO: കൗമാരകാലത്തെ പ്രണയത്തെ അംഗീകരിക്കാൻ നിയമവ്യവസ്ഥയുണ്ടാകണമെന്നും കോടതി ഉത്തരവിൽ വിശദമാക്കുന്നു. ഡൽഹി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് കോടതിയുടെ ഇടപെടൽ. കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ന്യൂഡൽഹി: പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഡൽഹി ഹൈക്കോടതി (Delhi Highcourt). അതിനുള്ള സ്വാതന്ത്യം ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളെ പോക്സോ പ്രകാരം കുറ്റകരമായി കണക്കാക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമവ്യവസ്ഥ യുവാക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം സ്നേഹിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൗമാരകാലത്തെ പ്രണയത്തെ അംഗീകരിക്കാൻ നിയമവ്യവസ്ഥയുണ്ടാകണമെന്നും കോടതി ഉത്തരവിൽ വിശദമാക്കുന്നു. ഡൽഹി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് കോടതിയുടെ ഇടപെടൽ. കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിചേർക്കപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ പിതാവാണ് കേസിൽ പരാതി നൽകിയത്. പരാതി നൽകുന്ന സമയത്ത് പെൺകുട്ടിക്ക് 16 വയസ്സായിരുന്നു പ്രായം. ആൺകുട്ടിക്ക് 18ന് മുകളിലും പ്രായമുണ്ടായിരുന്നു. ബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കുകയല്ല വേണ്ടത്, പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടികാട്ടി. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധത്തെ ക്രിമിനൽ കുറ്റമായി കണക്കാക്കാനല്ല പോക്സോ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗിക അതിക്രമങ്ങൾ നേരിടാൻ വേണ്ടിയാണ് പോക്സോ നിയമം ഉപയോഗിക്കേണ്ടതെന്ന് കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 2014-ൽ പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, പരസ്പരസമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന പെൺകുട്ടിയുടെ മൊഴിയിൽ വിചാരണക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.