Amit Shah Nephew Impersonation Case: അമിത് ഷായുടെ അനന്തരവനെന്ന വ്യാജേന തട്ടിയത് കോടികൾ; യുവാവിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി
Amit Shah Nephew Impersonation Case Accused Bail Rejected: 2021 നവംബർ 10 മുതൽ കസ്റ്റഡിയിലുള്ള അജയ് കുമാർ നയ്യാറിന്റെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. ഹർദീപ് കൗറാണ് തള്ളിയത്. 90 കോടി രൂപയുടെ ടെൻഡർ ലഭിക്കുമെന്ന് ഉറപ്പ് നൽകി പരാതിക്കാരനിൽ നിന്ന് 3.9 കോടി രൂപ കൈപറ്റിയെന്നാണ് കേസ്.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനന്തരവൻ ചമഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിലായ അജയ് കുമാർ നയ്യാരുടെ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. 90 കോടി രൂപയുടെ ടെൻഡർ ലഭിക്കുമെന്ന് ഉറപ്പ് നൽകി പരാതിക്കാരനിൽ നിന്ന് 3.9 കോടി രൂപ കൈപറ്റിയെന്നാണ് കേസ്. 2021 നവംബർ 10 മുതൽ കസ്റ്റഡിയിലുള്ള നയ്യാറിന്റെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) ഡോ. ഹർദീപ് കൗറാണ് തള്ളിയത്.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെ ജാമ്യാപേക്ഷ നിഷേധിക്കുന്നുവെന്നാണ് ഡൽഹി കോടതി അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അനന്തരവനായി ആൾമാറാട്ടം നടത്തി കുറ്റകൃത്യത്തിൽ സജീവ പങ്കുവഹിച്ച പ്രതി 90 കോടി രൂപയുടെ ടെൻഡർ ലഭിക്കുമെന്ന് ഉറപ്പ് നൽകി, പരാതിക്കാരനിൽ നിന്ന് പണമായും ആർടിജിഎസ് വഴിയും 3.9 കോടി രൂപ കൈപ്പറ്റി. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വർഷവും മൂന്ന് മാസവുമായി (39 മാസം) അജയ് കുമാർ നയ്യാർ കസ്റ്റഡിയിലാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികൾക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ജാമ്യത്തിൽ പുറത്തിറങ്ങിയ മറ്റ് പ്രതികളെക്കാൾ ഗുരുതരമായ ആരോപണങ്ങളാണ് അജയ് കുമാറിനെതിരെ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ALSO READ: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് പരിഗണിക്കും; സുപ്രീം കോടതി തീരുമാനം നിർണായകം
ഇത്തരം കേസുകളിൽ കസ്റ്റഡി കാലാവധിയും കുറ്റപത്രം സമർപ്പിക്കലും ജാമ്യത്തിന് അടിസ്ഥാനമല്ലെന്നും, പ്രതിയുടെ സ്വഭാവം, പെരുമാറ്റം, മാർഗങ്ങൾ, സ്ഥാനം, നിലപാട്, കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യത, ഒരു സാക്ഷിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാധ്യത, ജാമ്യം അനുവദിക്കുന്നതിലൂടെ നീതി നിഷേധിക്കപ്പെടാനുള്ള സാധ്യത എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഡോ. ഹർദീപ് കൗർ വ്യക്തമാക്കി.
2020 ജൂണിലാണ് പരാതിക്കാരനായ ഗുർസിമർദീപ് സിംഗ് കുടുംബ സുഹൃത്ത് വഴി അജയ് കുമാർ നയ്യാറിനെ പരിചയപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനന്തരവനായി സ്വയം പരിചയപ്പെടുത്തിയ അജയ് നയ്യാർ രാഷ്ട്രപതി ഭവന്റെയോ/രാഷ്ട്രപതിയുടെ എസ്റ്റേറ്റിന്റെയോ പുനരുദ്ധാരണത്തിനായി സർക്കാർ 90 കോടി രൂപയുടെ ടെൻഡർ വിളിക്കുമെന്ന് ഉറപ്പ് നൽകിയാണ് പണം കൈപ്പറ്റിയത്.