Cyclone Fengal: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് 944.80 കോടി രൂപ അടിയന്തര സഹായം അനുവദിച്ചു, രണ്ടു ഗഡുക്കളായി നൽകും
Cyclone Fengal Union Ministry Approved 945 crores to Tamilnadu: കേന്ദ്ര സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ച് അധിക തുക നൽകുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ റോഡിൽ വെള്ളം കയറിയപ്പോൾ. (Image Credits: PTI)
ചെന്നൈ: ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്‌നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രം അനുവദിച്ചത്. രണ്ടു ഗഡുകളായി ഈ തുക കൈമാറാൻ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ് പുറത്തിറക്കി. പുതുച്ചേരിയിലും, തമിഴ്നാട്ടിലും ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സർക്കാർ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.
കേന്ദ്ര സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ച് അധിക തുക നൽകുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സർക്കാർ 2000 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടിരുന്നത്. തമിഴ്നാട്ടിലെ 14 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ചുഴലിക്കാറ്റ് ശമിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ കേന്ദ്ര സഹായവും ലഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്.
ALSO READ: കരതൊട്ട് ഫെയ്ഞ്ചല്‍, തമിഴ്‌നാട് അതീവ ജാഗ്രതയില്‍; കേരളത്തിലും മഴ ശക്തമായേക്കും
അതേസമയം, തമിഴ്നാട് തീരത്ത് വീണ്ടും കാലാവസ്ഥാ വകുപ്പ് ന്യൂനമർദ്ദ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചക്രവാദച്ചുഴി വ്യാഴാഴ്ചയോടെ ശ്രീലങ്ക തമിഴ്നാട് തീരത്ത് എത്തുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും നാളെ മുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മത്സ്യബന്ധനം ഒഴിവാക്കാനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും കരകയറും മുൻപാണ് പുതിയ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റിലെ ദുരന്തത്തിൽ തമിഴ്നാട്ടിൽ 20 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിൽ 11 പേർ പ്രളയത്തിൽ പെട്ടും, ഏഴ് പേർ ഉരുൾപൊട്ടലിലുമാണ് മരിച്ചത്. കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും രണ്ട് പേർ മരിച്ചു. 14 ജില്ലയിലായി രണ്ടുലക്ഷത്തിലധികം ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും മൂന്ന് ലക്ഷത്തോളം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു.