Aleksej Besciokov: അന്താരാഷ്ട്ര കുറ്റവാളി അലക്സേജിനെ ഇന്‍റര്‍പോളിന് കൈമാറും; പകരം ഇന്ത്യക്ക് തഹാവൂര്‍ റാണ?
Aleksej Besciokov: അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അലക്സേജിനെ ചൊവ്വാഴ്ചയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിൽ പ്രതിയാണ് ലിത്വാനിയൻ പൗരനായ അലക്സേജ് ബെസിയോക്കോവ്.

Aleksej Besciokov
വർക്കല പൊലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവിനെ ഡൽഹി കോടതി തിഹാർ ജയിലിലേക്ക് മാറ്റി. ഇന്റർപോളിന് പ്രതിയെ കൈമാറാനുള്ള നടപടികൾ ഉടനെ തുടങ്ങും. കനത്ത സുരക്ഷയിലാണ് പ്രതിയെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലെത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് കോടതി നൽകിയത്. കസ്റ്റഡി അവസാനിക്കുന്ന ദിവസം സിബിഐ ഇയാളെ ഇന്‍റര്‍പോളിന് കൈമാറുന്നതിനായി കോടതിയിൽ അപേക്ഷ നൽകും.
അതേസമയം അലക്സേജിന് പകരമായി മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം. തഹാവൂർ റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിനുശേഷമാണ് അലക്സേജിനെ കൈമാറാൻ നിയമനടപടികൾ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. 2008ലെ മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയും കനേഡിയൻ പൗരനുമായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണ് റാണയുള്ളത്.
അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അലക്സേജിനെ ചൊവ്വാഴ്ചയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിൽ പ്രതിയാണ് ലിത്വാനിയൻ പൗരനായ അലക്സേജ് ബെസിയോക്കോവ്. ചൊവ്വാഴ്ച വൈകിട്ടത്തെ വിമാനത്തിൽ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് വർക്കല ഹോംസ്റ്റേയിൽ നിന്ന് ഇയാളെ പിടികൂടിയത്. പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വർക്കല പൊലീസ് തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു.
ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കും സൈബർ കുറ്റവാളികൾക്കും കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്നതാണ് പ്രധാന കുറ്റം. ഇതിനിടെയാണ് ഇയാൾ വർക്കലയിൽ എത്തിയിട്ടുണ്ടെന്ന് സിബിഐക്ക് വിവരം ലഭിച്ചത്. സിബിഐ ഈ വിവരം വർക്കല പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അലക്സേജിനെ പിടികൂടുന്നത്.
ഗാരന്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരിൽ ഒരാളാണ് അലക്സേജ്. സ്ഥാപകരിൽ മറ്റൊരാളായ അലക്സാണ്ടർ മിറ സെർദ എന്ന റഷ്യൻ പൗരനെതിരെയും അമേരിക്കൻ ഏജൻസികൾ കേസെടുത്തിട്ടുണ്ട്. 2019 മുതൽ 2025 വരെയാണ് ഗാരന്റക്സ് പ്രവർത്തിപ്പിച്ചിരുന്നത്. തീവ്രവാദി സംഘടനകൾ, മയക്കുമരുന്ന് സംഘങ്ങൾ, സൈബർ കുറ്റവാളികൾ തുടങ്ങിയവർക്കൊക്കെ കള്ളപ്പണം വെളുപ്പിക്കാൻ ഇവർ സഹായം നൽകിയിരുന്നു. കൂടാതെ ഹാക്കിങ്, കുട്ടികളുടെ അശ്ലില ദൃശ്യങ്ങൾ വിൽക്കുക, ക്രിപ്റ്റോ തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളിലും ഇവർക്ക് പങ്കുണ്ട്.