College Students Arrested: വീട്ടിലെ ‘ലാബിൽ’ മയക്കുമരുന്ന് നിർമാണം; ചെന്നൈയിൽ ഏഴ് കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആൻ്റി ഡ്രഗ് ഇൻ്റലിജൻസ് യൂണിറ്റ്, നടത്തിയ റെയ്ഡിലാണ് ഏഴ് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിലായത്. തുടർന്ന് 250 ഗ്രാം ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.

ചെന്നൈയിൽ ഏഴ് കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ
ചെന്നൈ: വീട്ടിൽ അനധികൃത ലാബ് സ്ഥാപിച്ച് ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ നിർമ്മിച്ച കേസിൽ ഏഴ് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. ചെന്നൈ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആൻ്റി ഡ്രഗ് ഇൻ്റലിജൻസ് യൂണിറ്റ്, റെയ്ഡ് നടത്തുകയായിരുന്നു. തുടർന്ന് 250 ഗ്രാം ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു. സംഭവത്തിൽ നന്ദിയമ്പാക്കം സ്വദേശിയും എം.എസ്‌സി. വിദ്യാർഥിയുമായ ജ്ഞാനപാണ്ഡ്യൻ (22), സുഹൃത്തുക്കളായ ഫ്ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), അരുൺകുമാർ (22), ധനുഷ് (22) എന്നിവരാണ് പിടിയിലായത്.
ചെന്നൈ കൊടുങ്കയ്യൂരിലെ വീട്ടിൽനിന്നാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുകയാണ് ജ്ഞാനപാണ്ഡ്യൻ. സയൻസ് ബാച്ചിലർ കോഴ്‌സിൽ സ്വർണമെഡൽ ജേതാവ് കൂടിയായിരുന്നു ജ്ഞാനപാണ്ഡ്യൻ. അറസ്റ്റിലായ മറ്റ് ആറുപേരിൽ നാലുപേർ റോബോട്ടിക്സ് എൻജിനിയറിങ്ങിൽ ബിരുദധാരികളാണ്. രണ്ടുപേർ സഹായികളാണ്.
അരുൺ കുമാർ എന്നയാളിൽ നിന്ന് മെത്താംഫെറ്റാമൈൻ സംഭരിച്ച് ഇത് പിന്നീട് ചെറിയ അളവിൽ വിറ്റാണ് ബിരുദധാരികളായ യുവാക്കളുടെ സംഘം മയക്കുമരുന്ന് കച്ചവടം ആരംഭിച്ചത്. വിപണിയിൽനിന്ന് രാസവസ്തുക്കൾ വാങ്ങി മയക്കുമരുന്നായി ഉപയോഗിക്കുന്ന മെത്താംഫെറ്റാമിൻ നിർമിക്കുകയായിരുന്നു ഇവർ. മയക്കുമരുന്നും രാസവസ്തുക്കളും ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന നിർമ്മിക്കുന്നതിനായി ജ്ഞാനപാണ്ഡ്യനാണ് പദ്ധതി തയ്യാറാക്കിയത്. പഠനാവശ്യത്തിനുള്ള ഗവേഷണമാണ് നടക്കുന്നതെന്നാണ് ഇവർ രക്ഷിതാക്കളെ ധരിപ്പിച്ചിരുന്നത്. അറസ്റ്റിലായവരിൽ ഒരാളുടെ മാതാപിതാക്കളോട് കഫേ ആരംഭിക്കാൻ പോകുകയാണെന്നും അതിനു കുറച്ച് പണം ആവശ്യമാണെന്ന് പറഞ്ഞ് വാങ്ങുകയുമായിരുന്നുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകാരിൽനിന്ന് ലഭിച്ച വിവരങ്ങൾ പിന്തുടർന്നാണ് പോലീസ് വിദ്യാർഥികളെ വലയിലാക്കിയത്. ഇവർ മയക്കുമരുന്നുനിർമാണം തുടങ്ങിയിട്ട് എത്രകാലമായെന്നും ഇവരുടെ പിന്നിൽ വൻ മയക്കുമരുന്നുശൃംഖലകൾ ഏതെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ യുവാക്കളോട് മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാൻ ആഹ്വാനം ചെയ്യുന്നതിന്‍റെ വീഡിയോ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.