Maoist Attack: ഐഇഡി പൊട്ടിത്തെറിച്ചു; മാവോയിസ്റ്റ് ആക്രമണത്തിൽ 2 ഐടിബിപി ജവാൻമാർക്ക് വീരമൃത്യു
Chhattisgarh Maoist IED Attack: നക്‌സൽ വിരുദ്ധ ഓപ്പറേഷന് വേണ്ടി എത്തിയ സംഘം ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ഐടിബിപി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജില്ലാ റിസർവ് ഗാർഡ് ഓഫ് പോലീസ് എന്നീ ഉദ്യോഗസ്ഥർ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.

Represental Image (Credits: social media)
റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് (Chhattisgarh Maoist IED Attack) രണ്ട് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ജവാൻമാർക്ക് വീരമൃത്യു. വീരമൃത്യു വരിച്ച രണ്ട് പേരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ജവാൻമാരാണ്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ രാജേഷ് (36) എന്നിവരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് സംഭവമുണ്ടായത്.
ഉച്ചയ്ക്ക് 12.10ഓടെ കൊഡ്ലിയാർ ഗ്രാമത്തിന് സമീപമുള്ള അബുജ്മദ് വനത്തിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. നക്‌സൽ വിരുദ്ധ ഓപ്പറേഷന് വേണ്ടി എത്തിയ സംഘം ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ഐടിബിപി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജില്ലാ റിസർവ് ഗാർഡ് ഓഫ് പോലീസ് എന്നീ ഉദ്യോഗസ്ഥർ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
ഐടിബിപിയിലെയും ഡിആർജിയിലെയും നാല് ജവാന്മാർക്കും സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്തു. പരിക്കേറ്റ നാല് പേരെയും ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ പോലീസുകാരുടെ നില തൃപ്തികരമാണെന്നും നാരായൺപൂർ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
എന്താണ് ഐഇഡി ബോംബ്?
റിമോർട്ട് കൺട്രോളറോ, ടൈമറോ ഉപയോഗിച്ച് സ്ഫോടനം നടത്താവുന്ന നാടൻ ബോംബുകളെയാണ് ഐഇഡി ((ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) എന്നറിയപ്പെടുന്നത്. ചെറുകിട തീവ്രവാദ സംഘടനകളും ആക്രമണ സംഘങ്ങളും ഉപയോഗിക്കുന്ന ശക്തി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ഇവ. അമോണിയം നൈട്രേറ്റ് പോലുള്ള പെട്ടെന്ന് ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് തദ്ദേശീയമായിട്ടാണ് ഇത്തരം സ്‌ഫോടക വസ്തുക്കളുണ്ടാക്കുന്നത്. എന്നാൽ മുറിവേൽപ്പിക്കാൻ കഴിയുന്ന കുപ്പിച്ചില്ല് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇതിന്റെ ശേഷി കൂട്ടാൻ കഴിയും.