Adoption Law: ‘പുത്രൻ’ അല്ല, ഇനി മുതൽ ‘കുട്ടി’; ദത്തെടുക്കൽ നിയമത്തിലെ ലിംഗവിവേചനം അവസാനിപ്പിച്ച് ഛത്തീസ്ഗഢ്
Adoption Law Amendment: ദത്തെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്തി ഛത്തീസ്ഗഢ് സർക്കാർ. ദത്തെടുക്കൽ നിയമവുമായി ബന്ധപ്പെട്ട രേഖകളിലെ 'ദത്തുപുത്രൻ' എന്ന പദം മാറ്റി 'ദത്തെടുത്ത കുട്ടി' എന്നാക്കി. സർക്കാരിന്റെ നീക്കത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ദത്തെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്തി ഛത്തീസ്ഗഢ് സർക്കാർ. ദത്തെടുക്കൽ നിയമവുമായി ബന്ധപ്പെട്ട രേഖകളിലെ ‘ദത്തുപുത്രൻ’ എന്ന പദം മാറ്റി ‘ദത്തെടുത്ത കുട്ടി’ എന്നാക്കി. ലിംഗസമത്വത്തിനും സാമൂഹിക പരിഷ്കരണത്തിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നതെന്ന് ഛത്തീസ്ഗഢ് സർക്കാർ പറഞ്ഞു.
‘1908-ലെ ദത്തെടുക്കൽ നിയമത്തിൽ ‘പുത്രൻ’ എന്ന പദം മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. അത് അക്കാലത്തെ പുരുഷാധിപത്യ മനോഭാവത്തെ വെളിവാക്കുന്നു. അതിനാൽ ലിംഗ നിഷ്പക്ഷതയും സ്ത്രീകളോടുള്ള ബഹുമാനവും ഉറപ്പാക്കാൻ പുത്രൻ എന്ന പദം ഒഴിവാക്കി ഇനി മുതൽ ‘ദത്തെടുക്കപ്പെട്ട കുട്ടി’ എന്ന് ഉപയോഗിക്കാവുന്ന രീതിയിൽ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്’ എന്ന് സംസ്ഥാന ധനമന്ത്രി ഒ.പി. ചൗധരി അറിയിച്ചു.
സർക്കാരിന്റെ നീക്കത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ‘2005-ൽ ഹിന്ദു ദത്തെടുക്കൽ, പരിപാലന നിയമപ്രകാരം പെൺമക്കൾക്ക് തുല്യ സ്വത്തവകാശം ലഭിച്ചത് പോലെ ദത്തെടുക്കൽ നിയമങ്ങളിലും സമാനമായ തുല്യത ലഭിക്കാൻ ഈ ഭേദഗതിയിലൂടെ കഴിയുമെന്ന് സാമൂഹിക പ്രവർത്തക വി പോളമ്മ പറഞ്ഞു. ദത്തെടുക്കലിലെ ലിംഗ വിവേചനത്തിനെതിരായ ശക്തമായ സന്ദേശം ഈ നീക്കം നൽകുന്നുവെന്ന് സാമൂഹിക പ്രവർത്തക വിഭ സിംഗും അഭിപ്രായപ്പെട്ടു.
കണക്കുകൾ പ്രകാരം 2021 ജനുവരി മുതൽ ഈ വർഷം ഫെബ്രുവരി വരെ ഛത്തീസ്ഗഡിൽ നിന്ന് മാത്രമായി 417 കുട്ടികളെയാണ് ദത്തെടുത്തിട്ടുള്ളത്. ഇതിൽ 246 പേർ പെൺകുട്ടികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളാണ് 369 കുട്ടികളെ ദത്തെടുത്തിരിക്കുന്നത്. അതേസമയം 48 കുട്ടികളെ ദത്തെടുത്തിരിക്കുന്നത് വിദേശ ദമ്പതികളാണ്.