Cheetahs In Kuno: നാട് കാണാനിറങ്ങി പശുവിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ആക്രമിച്ചു; കുനോയിൽ ചീറ്റകൾ സുരക്ഷിതരല്ലെന്ന് ആരോപണം
Cheetahs Attacked By Villagers: കുനോ ദേശീയ പാർക്കിലെത്തിച്ച ചീറ്റകളെ ആക്രമിച്ച് നാട്ടുകാർ. പാർക്ക് വിട്ട് നാട്ടിലിറങ്ങിയപ്പോഴാണ് പ്രദേശവാസികൾ ചീറ്റകളെ ആക്രമിച്ചത്. ഇതോടെ ചീറ്റകളുടെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള ആശങ്കകൾ ഉയരുകയാണ്.

കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകൾ സുരക്ഷിതരല്ലെന്ന് ആരോപണം. പാർക്ക് വിട്ട് പുറത്തിറങ്ങിയ പെൺ ചീറ്റ ജ്വാലയെയും നാല് കുഞ്ഞുങ്ങളെയും പ്രദേശവാസികൾ ആക്രമിച്ചതോടെയാണ് ചീറ്റകളുടെ സുരക്ഷിതത്വത്തെപ്പറ്റി സംശയമുയർന്നത്. ടെലിയാപുര ഗ്രാമത്തിൽ പാർക്ക് വിട്ടിറങ്ങിയ ചീറ്റക്കുടുംബം ഒരു പശുവിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. ചീറ്റകളുടെ നേർക്ക് കല്ലുകളെറിഞ്ഞ നാട്ടുകാർ വടിയുമായി ഇവരെ പിന്തുടർന്ന് തുരത്തിയോടിക്കുകയും ചെയ്തു. മൂന്ന് ദിവസം പാർക്കിന് പുറത്തായിരുന്ന ജ്വാലയും മക്കളും തിരികെ ഉൾക്കാടിനരികെ വരെ എത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ ഷിയോപൂർ ജില്ലാ ഭരണകൂടവും കുനോ നാഷണൽ പാർക്ക് അധികൃതരും പ്രദേശവാസികളോട് ശാന്തരായിരിക്കാൻ ആവശ്യപ്പെട്ടു. ചീറ്റകൾ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും ചീറ്റകളെ ഉപദ്രവിക്കരുതെന്നും പ്രദേശവാസികൾക്ക് അധികൃതർ നിർദ്ദേശം നൽകി. ചീറ്റകളെ കണ്ടാൽ എന്താണ് ചെയ്യേണ്ടതെന്നുള്ള മാർഗനിർദ്ദേശങ്ങളും അധികൃതർ നൽകി.
ചീറ്റകളെ കണ്ടാൽ എന്തുചെയ്യണം, ചെയ്യരുത്? മാർഗനിദ്ദേശങ്ങൾ ഇങ്ങനെ
ചീറ്റകളെ നാട്ടിൽ കണ്ടാൽ ഉടൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ വിവരമറിയിക്കണം. ചീറ്റകൾ മനുഷ്യരെ ഉപദ്രവിക്കില്ലെന്നതിനാൽ ശാന്തരാവുക. കാലികളെയും കുട്ടികളെയും വീടിനകത്താക്കുക. സുരക്ഷിതമായി തിരികെ ഇറങ്ങിപ്പോകാൻ ചീറ്റകൾക്ക് സൗകര്യമൊരുക്കുക. കാലികളെ ആക്രമിച്ചാൽ ഉയർന്ന ശബ്ദമുണ്ടാക്കി അവരെ പേടിപ്പിച്ച് തുരത്തുക. കാലികളെ ചീറ്റകൾ കൊന്നാൽ നഷ്ടപരിഹാരം നൽകുന്നതാണ്.
Also Read: Kuno National Park: ‘വീര ഗർഭിണിയാണ്’; കുനോയിൽ നിന്ന് സന്തോഷവാർത്ത
വനത്തിൽ ഒറ്റയ്ക്ക് പ്രവേശിക്കരുത്. കല്ല് കൊണ്ടോ വടി കൊണ്ടോ ചീറ്റകളെ ഉപദ്രവിക്കാൻ ശ്രമിക്കരുത്. രാത്രി ഒറ്റയ്ക്ക് ഇറങ്ങിനടക്കരുത്. ചീറ്റയ്ക്ക് ചുറ്റും ആളെ കൂട്ടരുത്. വലയോ കെണിയോ ഉപയോഗിച്ച് ചീറ്റകലെ പിടികൂടാൻ ശ്രമിക്കരുത്. ഫോട്ടോകളോ വിഡിയോകളോ എടുക്കാനായി അടുത്തേക്ക് പോലരുത്. കാലിയെ കൊന്നാൽ ചീറ്റയെ ഉപദ്രവിച്ച് പ്രതികാരം ചെയ്യരുത്.
1952ലാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചത്. പിന്നീട് രാജ്യത്ത് വീടും ചീറ്റകളെ എത്തിച്ചത് 2022ലായിരുന്നു. 2022ലും 2023ലുമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ട് ഘട്ടങ്ങളായി 20 ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചു. കുനോ ദേശീയ പാർക്കിലേക്ക് എത്തിച്ച ഇവരിൽ പലരും പലപ്പോഴായി ചത്തു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ 11 കുഞ്ഞുങ്ങളടക്കം 17 ചീറ്റകളാണ് കുനോയിലെ വനത്തിലുള്ളത്. 9 പേർ പാർക്കിനുള്ളിൽ തന്നെയാണുള്ളത്.