Karnataka High Court : മുസ്ലിം പള്ളിക്കുള്ളിൽ ജയ് ശ്രീറാം മുഴക്കുന്നത് മതവികാരം വ്രണപ്പെടുത്തലല്ല: കർണാടക ഹൈക്കോടതി
Jai Shri Ram Inside Mosque : മുസ്ലിം പള്ളിക്കുള്ളിൽ ജയ് ശ്രീറാം മുഴക്കുന്നത് മതവികാരം വ്രണപ്പെടുത്തലല്ലെന്ന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. ഇത്തരത്തിൽ ജയ് ശ്രീറാം മുഴക്കിയ രണ്ട് പേർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് പോലീസ് റദ്ദാക്കി.

പള്ളിക്കുള്ളിൽ ജയ് ശ്രീറാം മുഴക്കുന്നത് മതവികാരം വ്രണപ്പെടുത്തലല്ലെന്ന് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ പള്ളിക്കുള്ളിൽ ജയ് ശ്രീറാം മുഴക്കിയ രണ്ട് പേർക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് കോടതി കോടതി റദ്ദാക്കി. പ്രതിചേർക്കപ്പെട്ടവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.
പള്ളിക്കുള്ളിൽ ജയ് ശ്രീറാം മുഴക്കുന്നത് എങ്ങനെയാണ് ഏതെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം 295 എ, 447, 505, 506, 34 എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. അതിക്രമിച്ചുകടക്കൽ, പൊതുസമൂഹത്തിന് ദ്രോഹമുണ്ടാക്കുന്ന പ്രസ്താവനകൾ, ഭീഷണി, മതവികാരം വ്രണപ്പെടുത്തൽ എന്നിവയായിരുന്നു വകുപ്പുകൾ. എന്നാൽ, പ്രദേശത്ത് മുസ്ലിങ്ങളും ഹിന്ദുക്കളും ഒത്തൊരുമയോടെയാണ് കഴിയുന്നതെന്ന് പരാതിക്കാരൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിചേർക്കപ്പെട്ടവർക്കെതിരെ തുടർനടപടിയെടുക്കുന്നത് നിയമവ്യവസ്ഥയെ ചൂഷണം ചെയ്യലാവുമെന്നും കോടതി പറഞ്ഞു. എല്ലാ പ്രവൃത്തികളും മതവികാരം വ്രണപ്പെടുത്തലിൽ വരില്ലെന്നും സുപ്രിം കോടതി വിധിയെ ഉദ്ധരിച്ച് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.
Also Read : Delhi Murder : സൂക്ഷിച്ച് വാഹനമോടിക്കാൻ ഉപദേശിച്ചു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൂന്നംഗ സംഘം
2023 സെപ്തംബർ 24ന് രാത്രി 10.50ഓടെ പള്ളിക്കുള്ളിൽ അതിക്രമിച്ച് കയറിയ ഇവർ ജയ് ശ്രീറാം മുഴക്കിയെന്നായിരുന്നു പോലീസ് അറിയിച്ചത്. ഇവർ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് ഏറെ വൈകാതെ ഇവരെ പിടികൂടി. പിന്നാലെയാണ് പ്രതി ചേർക്കപ്പെട്ടവർ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പോലീസിൻ്റെ വാദങ്ങളൊന്നും കേസിൽ നിലനിൽക്കുന്നതല്ലെന്ന് പ്രതിചേർക്കപ്പെട്ടവർ വാദിച്ചു. മുസ്ലിം പള്ളി ഒരു പൊതു സ്ഥലമാണ്. ഇവിടെ കയറുന്നത് അതിക്രമിച്ച് കയറലിൽ വരില്ല എന്നും ഇവർ വാദിച്ചു.
ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മുസ്ലിങ്ങളും ഹിന്ദുക്കളും ഒത്തൊരുമയോടെ കഴിയുന്ന സ്ഥലത്ത് ജയ് ശ്രീറാം വിളിക്കുന്നത് വർഗീയ കലാപത്തിന് കാരണമാവില്ല. കേസിൽ കൂടുതൽ നടപടിക്രമങ്ങൾ സ്വീകരിക്കരുത് എന്നും ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് പോലീസിന് നിർദ്ദേശം നൽകി. കഴിഞ്ഞ മാസമാണ് വിധി പുറപ്പെടുവിച്ചതെങ്കിലും ചൊവ്വാഴ്ചയാണ് വിധിപ്പകർപ്പ് കോടതിയുടെ സൈറ്റിൽ അപ്ലോഡ് ചെയ്തത്.