George Kurian: കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിന് പിന്നിൽ സുരക്ഷാ പ്രശ്നം; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
George Kurian Responds On Palm Sunday Rally Permit: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി മന്ത്രി ജോർജ് കുര്യൻ. ഹനുമാൻ ജനന്തി ഘോഷയാത്രയ്ക്കും അനുമതി നൽകിയിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിന് പിന്നിൽ സുരക്ഷാ പ്രശ്നമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നൽകിയിരുന്നില്ല. ഇത്തരത്തിൽ ഒരു തരത്തിലുള്ള ഘോഷയാത്രയും ഈ ദിവസങ്ങളിൽ അനുവദിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ 11 മുതൽ ഡൽഹിയിൽ സുരക്ഷ ശക്തമാണ്. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നൽകിയിരുന്നില്ല. അത്തരത്തിലുള്ള ഒരു ഘോഷയാത്രയും ഈ ദിവസങ്ങളിൽ അനുവദിച്ചില്ല. ഇതിൻ്റെ ഭാഗമായാണ് കുരുത്തോല പ്രദർശനത്തിനും അനുമതി നൽകാതിരുന്നത്. എന്താണ് സുരക്ഷാ പ്രശ്നമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. തഹാവൂർ റാണയുടെ വരവുമായി ബന്ധപ്പെട്ടാണോ സുരക്ഷാപ്രശ്നമെന്ന് ചോദിച്ചപ്പോൾ അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
സുരക്ഷാപ്രശ്നം എന്താണെന്ന് മാധ്യമങ്ങൾ പറഞ്ഞത് താൻ കേട്ടു എന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ ശക്തമാണെന്ന് കണ്ടു. അതിൻ്റെ കാരണം കേരളത്തിലെ മാധ്യമങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് എന്താണ് സുരക്ഷാപ്രശ്നമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. ഇങ്ങനെയാണ് താൻ പറഞ്ഞിരിക്കുന്നത്. അത് ജനങ്ങളെ അറിയിക്കുക. 11ആം തീയതി മുതൽ തന്നെ ഡൽഹിയിൽ സുരക്ഷ ശക്തമാണ്. അതാണ് മാധ്യമങ്ങൾ പറയുന്നത്. അതുകൊണ്ട് അവിടെ ഹനുമാൻ ഘോഷയാത്രയ്ക്കും അനുമതി നൽകിയിട്ടില്ല. ഒപ്പം കുരിശിൻ്റെ വഴിയുടെ കാര്യത്തിലും അനുമതി കൊടുത്തില്ലെന്ന് മന്ത്രി പറഞ്ഞു എന്ന് പറഞ്ഞാൽ മതി. ജനങ്ങൾ മനസ്സിലാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്താനുള്ള അനുമതിയാണ് പോലീസ് നിഷേധിച്ചത്. പോലീസ് നിർദേശത്തെ തുടർന്ന് പ്രദക്ഷിണം പള്ളി വളപ്പിലാവും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മുൻപും സമാന രീതിയിൽ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് തീരുമാനം അംഗീകരിക്കുന്നു എന്നും ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു.