Waqf Act Protest: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിലെ ഹിന്ദുക്കൾ വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് മുൻ ബിജെപി അധ്യക്ഷൻ
BJPs Dilip Ghosh on Waqf Violence: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിൽ ഉണ്ടായ അക്രമത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് ദിലീപ് ഘോഷിന്റെ പ്രസ്താവനയെ പ്രകോപനപരമെന്ന് വിശേഷിപ്പിച്ചു.

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ഹിന്ദു സമുദായത്തിലെ അംഗങ്ങളോട് വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് പശ്ചിമ ബംഗാൾ മുൻ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മുർഷിബാദ് ജില്ലയിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
ടെലിവിഷൻ, ഫ്രിഡ്ജ്, പുതിയ ഫർണീച്ചറുകൾ എന്നിവ വാങ്ങുന്ന ഹിന്ദുക്കളുടെ വീട്ടിൽ ഒരു ആയുധവുമില്ലെന്നും, എന്തെങ്കിലും സംഭവിക്കുമ്പോൾ അവർ പോലീസിനെ വിളിക്കുമെന്നും പോലീസ് നിങ്ങളെ രക്ഷിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. നോർത്ത് 24 പർഗാനാസിൽ നടന്ന ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷം മുമ്പ് ആളുകൾക്ക് രാമനവമി ഘോഷയാത്രകൾ എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും, ഇന്ന് ഇത്തരം ഘോഷയാത്രകൾ എല്ലാ പ്രദേശത്തും നടക്കുന്നത് ഹിന്ദുക്കൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത് മൂലമാണെന്നും, ദുർബലരുടെ കൂടെ ദൈവം പോലും നിൽക്കില്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിൽ ഉണ്ടായ അക്രമത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് ദിലീപ് ഘോഷിന്റെ പ്രസ്താവനയെ പ്രകോപനപരമെന്ന് വിശേഷിപ്പിച്ചു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകർക്കാനാണ് ബിജിപി നേതാവ് ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ മുർഷിദാബാദ് എംഎൽഎ ഹുമയൂൺ കബീർ പറഞ്ഞു. ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ പ്രതികാരമുണ്ടാകുമെന്നും, ഈ ബിജെപി നേതാക്കൾ മതം ഉപയോഗിച്ച് പശ്ചിമ ബംഗാളിന്റെ ഐക്യവും സംസ്കാരവും തകർക്കുകയാണെന്നും ഹുമയൂൺ കബീറിന്റെ വാക്കുകൾ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വിളമ്പാതെ വന്ദേ ഭാരത്; വിമർശനവുമായി എൻ എസ് മാധവൻ
അതേസമയം, ബംഗാളിൽ നടന്ന അക്രമത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ബംഗ്ലാദേശി സ്വദേശികൾക്ക് ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് അക്രമം ഉണ്ടായത്. അതേസമയം, വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെള്ളിയാഴ്ച മുര്ഷിദാബാദിലെ സതിയിലും സംസർഗഞ്ചിലുമാണ് ആക്രമണം ഉണ്ടായത്. ഈ സംഘർഷത്തിലാണ് മൂന്ന് പേർ മരിച്ചത്.