Jagdambika Pal: ‘രാഹുൽ ഗാന്ധിക്ക് പാര്‍ലമെന്‍ററി സംവിധാനത്തില്‍ താല്പര്യമില്ല’; വിമർശനവുമായി എംപി ജഗദാംബിക പാൽ
BJP MP Jagdambika Pal Claims Rahul Gandhi Shows No Interest in Parliamentary System: രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഈ സഭയിൽ സംസാരിക്കുന്നതിൽ നിന്ന് ആർക്കും ആരെയും തടയാൻ കഴിയില്ലെന്നും ജഗദാംബിക പാൽ പറഞ്ഞു.

ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ വിമർശിച്ച് ബിജെപി എംപി ജഗദംബിക പാൽ. കോൺഗ്രസ് നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർലമെന്ററി സംവിധാനത്തിൽ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നും എംപി പറഞ്ഞു. ഈ സഭയിൽ സംസാരിക്കുന്നതിൽ നിന്ന് ആർക്കും ആരെയും തടയാൻ കഴിയില്ലെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി സ്വയം സഭയിൽ ഇരിക്കാറില്ലെന്നും, ഒരു ബില്ലിനെക്കുറിച്ചും നിർദ്ദേശങ്ങളെക്കുറിച്ചും സംസാരിക്കാറില്ലെന്നും, അദ്ദേഹത്തിന് പാർലമെന്ററി സംവിധാനത്തിൽ താത്പര്യമില്ലെന്നും ജഗദാംബിക പാൽ ആരോപിച്ചു. കോൺഗ്രസ് അംഗങ്ങൾക്ക് ഇവിടെ സംസാരിക്കാമെങ്കിൽ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിയാത്തതെന്നും എംപി ചോദിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടായിരുന്നു എംപിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ശൂന്യവേളക്ക് പിന്നാലെ ചെയറിൽ ഉണ്ടായിരുന്ന സന്ധ്യറായ്യെ മാറ്റിയാണ് സ്പീക്കർ ഓംബിർല സഭയിലേക്ക് കടന്നു വരുന്നത്. രാവിലെ സഭയിൽ ഇല്ലാതിരുന്ന രാഹുൽ ഗാന്ധി എത്തിയതിന് പിന്നാലെ ആയിരുന്നു സ്പീക്കറിന്റെ വരവ്. പല അംഗങ്ങളും സഭയില്‍ മര്യാദ ലംഘിക്കുന്നത് തന്‍റെ ശ്രദ്ധയില്‍ പെടുന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് സഭാ മര്യാദ കാട്ടണമെന്നും അച്ഛനും അമ്മയും സഹോദരങ്ങളും ഇവിടെ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും ഒപ്പമുള്ള പ്രതിപക്ഷ അംഗങ്ങളെയും രാഹുല്‍ നിലയ്ക്ക് നിര്‍ത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. ഇത്രയും പറഞ്ഞതിന് പിന്നാലെ സ്പീക്കർ സഭ നിർത്തിവെക്കുകയും ചെയ്തു.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. ഇതിനുള്ള കാരണം എന്തെന്ന് വ്യക്തമല്ലെന്നും ഒരാഴ്ചയിലേറെയായി തനിക്ക് സംസാരിക്കാന്‍ അവസരം നൽകുന്നില്ലെന്നും വിഷയത്തിൽ രാഹുൽ പ്രതികരിച്ചു. ഇതോടെ കെ സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ശകാരിച്ചതിന് പിന്നിലെ കാരണം സ്പീക്കർ വ്യക്തമാക്കിയിലെന്ന് മാത്രമല്ല കൂടുതലൊന്നും പറയിക്കരുതെന്ന് എംപിമാരോട് പറയുകയുമുണ്ടായി.