Bihar Hooch Tragedy : ബിഹാറിലെ വ്യാജമദ്യ ദുരന്തം : മരണം എട്ടായി; 14 പേർ ആശുപത്രിയിൽ
Bihar Hooch Tragedy Death Toll Rises To 8 : ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എട്ടായി. 14 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. സരൺ ജില്ലയിൽ രണ്ടും സിവാൻ ജില്ലയിൽ നാലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇവർ ചൊവ്വാഴ്ച വ്യാജമദ്യം കഴിച്ചിരുന്നു എന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച രാവിലെ 7.30ഓടെ ചില ദുരൂഹമരണങ്ങളെപ്പറ്റി പോലീസിന് വിവരം ലഭിച്ചു. മാഘർ, ഔരിയ പഞ്ചായത്തുകളിൽ മൂന്ന് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു എന്നായിരുന്നു വിവരം. ഇതോടെ അധികൃതർ സംഭവസ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജമദ്യം കഴിച്ചാണ് ഇവർ മരണപ്പെട്ടതെന്ന് വ്യക്തമാവുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരാൾ മരണപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നാലേ കൃത്യമായ മരണകാരണം അറിയാൻ കഴിയൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി ഇവർ വ്യാജമദ്യം കഴിച്ചിരുന്നു എന്ന് ഗ്രാമവാസികൾ മൊഴിനൽകിയിട്ടുണ്ട്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ചിലരുടെ കാഴ്ച നഷ്ടമായെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സരൻ രാകേഷ് കുമാർ പറഞ്ഞു. “ആശുപത്രിയിൽ കൊണ്ടുവന്ന മൂന്ന് പേരുടെയെങ്കിലും – ധർമേന്ദ്ര ഷാ, മുഹമ്മദ് ഷംഷാദ്, മുംതാസ് അൻസാരി- കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ഇസ്ലാമുദ്ദീൻ അൻസാരിയെന്ന ആൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു. പ്രദേശത്ത് മദ്യക്കടത്ത് നടത്തുന്നവരെപ്പറ്റി വിവരമറിയിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.”- അദ്ദേഹം അറിയിച്ചു.
ഗ്രാമത്തിൽ നടന്ന ഒരു പാർട്ടിയിൽ വച്ചാണ് ഇവർ മദ്യം കഴിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പാർട്ടി. നാല് മണിക്കൂറിന് ശേഷം അവർ ഛർദ്ദിക്കാനാരംഭിച്ചു. തലവേദനയും കാഴ്ച നഷ്ടവുമുണ്ടായി. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ ചിലരെ വേഗം അടക്കം ചെയ്തു എന്ന് പരാതിയുണ്ട്.
2016 ഏപ്രിലിൽ നിതീഷ് കുമാർ സർക്കാരാണ് ബിഹാറിൽ മദ്യനിരോധനം നടപ്പാക്കിയത്. അതിന് ശേഷം ഇവിടെ 150ലധികം ആളുകൾ വ്യാജമദ്യം കഴിച്ച് മരിച്ചിട്ടുണ്ട്. അതേ വർഷം ഓഗസ്റ്റ് 16ന് 16 പേർ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു.