Anti Waqf Bill Protest: ത്രിപുരയിലെ വഖഫ് വിരുദ്ധ സമരം; നിരവധി പോലീസുകാർക്ക് പരിക്ക്
Anti Waqf Bill Protest In Tripura: വഖഫ് ബില്ലിനെതിരെ ത്രിപുരയിൽ നടന്ന സമരത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.

ത്രിപുരയിൽ വഖഫ് ബില്ലിനെതിരായ സമരത്തിനിടെ നിരവധി പോലീസുകാർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം ത്രിപുരയിലെ കൈലാഷഹറിൽ നടത്തിയ സമരത്തിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരക്കാരെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചേർജ് നടത്തേണ്ടിവന്നു.
കൈലാഷഹർ ജോയിൻ്റ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ടിലബസാറിൽ നിന്ന് ആരംഭിച്ച് കുബ്ഝറിലേക്ക് മാർച്ച് ചെയ്യാനായിരുന്നു സമരസമിതിയുടെ തീരുമാനം. എന്നാൽ, ഇതിന് പോലീസ് അനുമതി ലഭിച്ചില്ല. ഇതേ തുടർന്ന് മുനിസിപ്പൽ ഏരിയയ്ക്ക് പുറത്തുവച്ച് സമരം നടത്താൻ തീരുമാനിച്ചു. എന്നാൽ, കുബ്ഝർ എത്താറായപ്പോൾ സംഗതി വഷളായി. സമരക്കാർക്ക് നേരെ ആരോ ഷൂ എറിഞ്ഞതായിരുന്നു തുടക്കം. ഇതോടെ ആക്രമാസക്തരായ ആളുകൾ പോലീസിനു നേർക്ക് കല്ലുകളും കട്ടകളും ഗ്ലാസ് കുപ്പികളും പോലീസിന് നേർക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ ഡിപിഒ ജയന്ത കർമകർ അടക്കം നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ലാത്തി ചാർജ് നടത്തിയാണ് പോലീസ് സമരക്കാരെ പിരിച്ചുവിട്ടത്.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷ കർശനമാക്കി. ത്രിപുര സ്റ്റേറ്റ് റൈഫിൾസും പോലീസുകാരുമടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്.




Also Read: Waqf Act West Bengal Violence: വഖഫ് ഭേദഗതി നിയമം; മുർഷിദാബാദിൽ വൻ സംഘർഷം, 3 മരണം
മുർഷിദാബാദിൽ മൂന്ന് മരണം
വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സാംസർഗഞ്ചിൽ വച്ചായിരുന്നു സംഘർഷം. ജാഫ്രാബാദിലുള്ള വസതിയിൽ നിന്ന് അച്ഛനെയും മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി എന്ന് പോലീസ് അറിയിച്ചു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഇവിടെ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു.
മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.