മൂന്നാമത്തെ കുഞ്ഞിന് 50,000 രൂപ പാരിതോഷികം; ആൺകുട്ടിയെങ്കിൽ പണത്തിനൊപ്പം പശുവും; പ്രഖ്യാപനവുമായി ആന്ധ്ര എംപി
Rs 50000 To Woman For Her Third Child: മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്ന് ആന്ധ്രാപ്രദേശ് എംപി കലിസെട്ടി അപ്പള നായിഡു. ഈ കുഞ്ഞ് ആൺകുട്ടിയാണെങ്കിൽ ഒരു പശുവിനെ കൂടി നൽകും.

ജനസംഖ്യാവർധനവിനെ പ്രോത്സാഹിപ്പിച്ച് ആന്ധാപ്രദേശ് എംപി. കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയാൽ ആകർഷണീയമായ പാരിതോഷികങ്ങളാണ് ടിഡിപി എംപി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വച്ച് നൽകുമെന്ന് ടിഡിപി എംപി കലിസെട്ടി അപ്പള നായിഡു പ്രഖ്യാപിച്ചു. കുഞ്ഞ് ആണാണെങ്കിൽ പണത്തിനൊപ്പം കുടുംബത്തിന് ഒരു പശുവിനെ കൂടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
തൻ്റെ ശമ്പളത്തിൽ നിന്നാവും ഈ പാരിതോഷികങ്ങൾ നൽകുന്നത് എന്ന് അപ്പള നായിഡു പറഞ്ഞു. അദ്ദേഹത്തിൻ്റെ ഈ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ടിഡിപി പ്രവർത്തകരും ആക്ടിവിസ്റ്റുകളും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ പ്രഖ്യാപനം റീപോസ്റ്റ് ചെയ്യുന്നുണ്ട്. വിപ്ലവകരമെന്നാണ് പാർട്ടി പ്രവർത്തകർ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഈ പ്രഖ്യാപനത്തെ പുകഴ്ത്തി. രാജ്യാന്തര വനിതാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗത്തിൽ വച്ചാണ് അപ്പള നായിഡുവിൻ്റെ പാരിതോഷിക പ്രഖ്യാപനം.
ഈയിടെ നടത്തിയ ഡൽഹി സന്ദർശനത്തിനിടെ ദക്ഷിണേന്ത്യയിൽ ജനസംഖ്യ കുറയുകയാണെന്ന ആശങ്ക ചന്ദ്രബാബു നായിഡു പങ്കുവച്ചിരുന്നു. വയസാവുന്ന ജനത ആശങ്കയാണ്. ഉത്തർ പ്രദേശ്, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ പ്രായം കുറഞ്ഞ ജനതയാണ് ഉള്ളതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
“ഞാൻ നേരത്തെ കുടുംബാസൂത്രണത്തിന് നിർദ്ദേശിച്ചിരുന്നയാളാണ്. ഇപ്പോൾ എൻ്റെ നിലപാട് മാറി. ജനസംഖ്യാവർധനവിനെയാണ് ഞാനിപ്പോൾ പിന്തുണയ്ക്കുന്നത്. ഇന്ത്യ വ്യത്യസ്തമായ ജനവിഭാഗങ്ങളുള്ള രാജ്യമാണ്. ഇത് ഭാവിയിലേക്ക് കാത്തുസൂക്ഷിക്കാനായാൽ ഇന്ത്യയും ഇന്ത്യക്കാരും മെച്ചപ്പെടും. ആഗോള ജനത നമ്മളിലാണ് പ്രതീക്ഷ വച്ചിരിക്കുന്നത്.”- നായിഡു പറഞ്ഞു.
എല്ലാ സ്ത്രീകൾക്കും പ്രസവാവധി നൽകുമെന്ന് ശനിയാഴ്ച ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. എത്രാമത്തെ പ്രസവമാണെങ്കിലും അവധി നൽകും. നേരത്തെ രണ്ട് പ്രസവം വരെയാണ് പ്രസവാവധി നൽകിയിരുന്നത്. ഇനി മുതൽ എത്രാമത്തെ പ്രസവത്തിനായാലും അവധി നൽകും. ഇത് കുടുംബവളർച്ച ശക്തിപ്പെടുത്താനും ജനസംഖ്യാനുപാതം ശരിപ്പെടുത്താൻ വേണ്ടിയുമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.