Allahabad High Court: ‘മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ സംരക്ഷണം നൽകാനാവില്ല’; വീണ്ടും വിവാദ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി
Allahabad High Court Contrevesy: മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതിമാർക്ക് സംരക്ഷണം നൽകാനാവില്ലെന്ന ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. കുടുംബക്കാരിൽ നിന്ന് ദമ്പതിമാർക്ക് ഭീഷണികളില്ല എന്നും കോടതി പറഞ്ഞു.

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ പോലീസ് സംരക്ഷണം നൽകാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജീവനും സ്വാതന്ത്ര്യത്തിനും ഗൗരവമായ ഭീഷണിയുണ്ടെങ്കിലേ പോലീസ് സംരക്ഷണം നൽകാനാവൂ എന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. മുൻപും നിരവധി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള കോടതിയാണ് അലഹബാദ് ഹൈക്കോടതി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അർഹതപ്പെട്ട ദമ്പതിമാർക്ക് സംരക്ഷണം നൽകാൻ കോടതി ഒരുക്കമാണ്. എന്നാൽ, ഭീഷണികളില്ലാതെ സംരക്ഷണം നൽകാൻ സാധ്യമല്ല. പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടാൻ ദമ്പതിമാർ പഠിക്കണമെന്നും ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു.
ശ്രേയ കേസരവാനിയും ഭർത്താവും ചേർന്നാണ് കോടതിയെ സമീപിച്ചത്. പോലീസ് സംരക്ഷണം നൽകണമെന്നും സമാധാനപരമായ വിവാഹജീവിതത്തിൽ കുടുംബക്കാർ ഇടപെടരുതെന്ന നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജി. എന്നാൽ, ദമ്പതിമാർക്ക് ഗുരുതരമായ ഭീഷണികളില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളിക്കളഞ്ഞു.
“ഇരുവരുടെയും കുടുംബാംഗങ്ങൾ ദമ്പതിമാർക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നതിന് തെളിവുകളില്ല. ഇവരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവമുണ്ടായതായി പോലീസ് എഫ്ഐആർ ഇട്ടിട്ടില്ല. പോലീസിന് നൽകിയ പരാതിയിൽ എന്തെങ്കിലും കണ്ടെത്തിയാൽ അവർ തന്നെ വേണ്ട നടപടികൾ സ്വീകരിക്കും. സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടി, മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണമൊരുക്കാൻ കോടതിയ്ക്ക് ബാധ്യതയില്ല.”- കോടതി പറഞ്ഞു.
പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി
പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി ഏറെ വിവാദമായിരുന്നു. ഈ ഉത്തരവ് പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കേസ് കൈകാര്യം ചെയ്യുന്നതിൽ അലഹബാദ് ഹൈക്കോടതിയ്ക്ക് വീഴ്ചപറ്റിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, എ.ജി. മാസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതായിരുന്നു വിവാദ ഉത്തരവ്. ജഡ്ജിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.