Aakraman exercise: വോമാഭ്യാസവുമായി വ്യോമസേന, എന്തിനും തയ്യാറെന്ന് നാവികസേന; പരിഭ്രാന്തിയില്‍ പാകിസ്ഥാന്‍
Aakraman exercise explained: 2019ലെ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി, മിറാഷ്-2000 വിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. പാകിസ്ഥാൻ എഫ്-16 ജെറ്റ് പോലും വ്യോമസേന വെടിവച്ചിട്ടിരുന്നു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലും തയ്യാറെടുപ്പിലുമാണ്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസത്തിന് വ്യോമസേന കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് നാവികസേനയും വ്യക്തമാക്കി. ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണവും നാവികസേന നടത്തിയിരുന്നു. പതിവ് പരിശീലനമെന്നാണ് ഔദ്യോഗിക സ്രോതസുകള്‍ വിശദീകരിക്കുന്നതെങ്കിലും, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.
ആക്രമൺ (ആക്രമണം) എന്ന പേരിലായിരുന്നു വ്യോമസേനയുടെ വോമാഭ്യാസം. വ്യോമാഭ്യാസത്തിന്റെ ഭാഗമായി റാഫേല്‍ വിമാനങ്ങളടക്കം വിന്യസിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ‘ആക്രമണ്‍’ നടന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ അഭ്യാസത്തിന്റെ ഭാഗമായി, പർവതപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന തീവ്രതയില്‍ വിവിധ ഓപ്പറേഷനുകള്‍ ഐഎഎഫ് പൈലറ്റുമാർ പരിശീലിച്ചു. സുഖോയ്-30 സ്‌ക്വാഡ്രണുകളും വ്യോമാഭ്യാസത്തില്‍ ഉള്‍പ്പെട്ടിരുന്നു. വിദൂര ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബിംഗ് ഉള്‍പ്പെടെയുള്ളവയും പരിശീലിച്ചു. മുഴുവൻ അഭ്യാസവും വ്യോമസേന നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചു.




2019ലെ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി, മിറാഷ്-2000 വിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. പാകിസ്ഥാൻ എഫ്-16 ജെറ്റ് പോലും വ്യോമസേന വെടിവച്ചിട്ടിരുന്നു. അതിനുശേഷം റാഫേല്‍ വിമാനങ്ങള്‍ കൂടി എത്തിയതോടെ വ്യോമസേന ഇന്ന് കൂടുതല്‍ ശക്തമാണ്.
വ്യോമാക്രമണ ഭീഷണികളെ നിർവീര്യമാക്കാൻ കഴിവുള്ള എസ്-400 വ്യോമ പ്രതിരോധ സംവിധാനവും ഇന്ന് രാജ്യത്തിനുണ്ട്. നാവികസേനയുടെയും, വ്യോമസേനയുടെയും ഈ തയ്യാറെടുപ്പുകളില്‍ പാകിസ്ഥാന്‍ പരിഭ്രാന്തിയിലാണ്. പാക് സൈന്യം അതീവ ജാഗ്രതയിലാണ്. ഒപ്പം അവര്‍ വ്യോമ താവളങ്ങളിലേക്ക് സൈനിക വിമാനങ്ങള്‍ എത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
പാക് വ്യോമസേന വിമാനങ്ങള്‍ കറാച്ചിയിൽ നിന്ന് ലാഹോറിനും റാവൽപിണ്ടിക്കും സമീപമുള്ള വടക്കൻ താവളങ്ങളിലേക്ക് പുറപ്പെടുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ24 ന്റെ സ്‌ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നു.