Ranjana Nachiaar: ‘അധികാരം ദുരുപയോഗം ചെയ്ത് ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമം’; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു; വിജയുടെ ടിവികെയിലേക്കെന്ന് സൂചന
Actress Ranjana Nachiyaar Resigns from BJP: പ്രമുഖ തമിഴ് സംവിധായകൻ ബാലയുടെ സഹോദരന്റെ മകളാണ് രഞ്ജന നാച്ചിയാർ. ഇവർ ബിജെപിയുടെ കലാ-സാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരിന്നു.

ചെന്നൈ: ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി രഞ്ജന നാച്ചിയാർ ബിജിപി വിട്ടു. അധികാരം ദുരുപയോഗം ചെയ്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ആണ് ബിജെപി ശ്രമിക്കുന്നതെന്ന് രഞ്ജന പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തമിഴ്‌നാടിന് അവകാശപ്പെട്ട ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നയം അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
പ്രമുഖ തമിഴ് സംവിധായകൻ ബാലയുടെ സഹോദരന്റെ മകളാണ് രഞ്ജന നാച്ചിയാർ. ഇവർ ബിജെപിയുടെ കലാ – സാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറി ആയിരിന്നു. ടിവി സീരിയലുകളിലൂടെയാണ് രഞ്ജന അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. സിനിമകളിൽ ചെയ്ത സ്വഭാവ വേഷങ്ങളിലൂടെയും ഇവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നര വർഷം മുൻപ് രഞ്ജന ചെന്നൈയിൽ ബസിന്റെ പടിയിൽ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദമായതോടെ പോലീസ് നടിക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം, പാർട്ടി വിടുന്നതിനുള്ള പ്രധാന കാരണം ഭാഷ അടിച്ചേൽപ്പിക്കുന്നത് തന്നെയാണെന്ന് രഞ്ജന നാച്ചിയാർ പറഞ്ഞു. കൂടാതെ മറ്റ് പല കാര്യങ്ങളിലും പാർട്ടിയുമായി അഭിപ്രായഭിന്നതകൾ ഉണ്ടെന്നും അവർ വ്യക്തമാക്കി. വേറെ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം താൻ തുടരുമെന്നും അധികം വൈകാതെ പാർട്ടി ഏതാണെന്ന കാര്യം വെളിപ്പെടുത്തുമെന്നും അവർ അറിയിച്ചു.
രഞ്ജന നാച്ചിയാർ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുമെന്ന സൂചനയുണ്ട്. ബുധനാഴ്ച നടത്തുന്ന ടിവികെയുടെ വാർഷികാഘോഷത്തിൽ നടി പാർട്ടി അംഗത്വം സ്വീകരിക്കാൻ സാധ്യതയുണ്ട്. രഞ്ജനയടക്കം രണ്ടു വർഷത്തിനിടെ തമിഴ്‌നാട്ടിൽ ബിജെപിയിൽ നിന്ന് രാജി വെച്ചത് മൂന്ന് നടിമാരാണ്. നടിമാരായ ഗായത്രി രഘുറാം, ഗൗതമി എന്നിവരാണ് ഇതിനു മുൻപ് ബിജെപി വിട്ടത്. ഇരുവരും പിന്നീട് അണ്ണാ ഡിഎംകെയിൽ ചേരുകയായിരുന്നു.