Viral News: ജീവിതം മാറിമറിയാന്‍ മാമ്പഴങ്ങള്‍ തന്നെ ധാരാളം; ഇത് ‘മിയാസാക്കി’യിലൂടെ രക്ഷപ്പെട്ട സുമന്‍ബായിയുടെ കഥ
Miyazaki Mangoes: മാര്‍ച്ച് 17ന് നാന്ദേഡില്‍ ആരംഭിച്ച കാര്‍ഷിക മേളയിലാണ് മിയാസാക്കി മാമ്പഴങ്ങള്‍ സുമന്‍ബായി വില്‍പനയ്ക്ക് എത്തിച്ചത്. ഓരോ മാമ്പഴവും 10,000 രൂപയ്ക്ക് അവര്‍ വിറ്റു. ഇപ്പോള്‍ മിയാസാക്കി മാമ്പഴ കൃഷിയിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍

താന്‍ നാട്ടുപിടിപ്പിക്കുന്നത് സമൃദ്ധിയിലേക്കുള്ള മാവിന്‍തൈകളാണെന്ന് ഒരുപക്ഷേ, അന്ന് സുമന്‍ബായി ഗെയ്ക്വാദ് അറിഞ്ഞിരുന്നിരിക്കില്ല. സമ്പത്തുകാലത്ത് തൈ പത്ത് വച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം എന്ന പഴമൊഴി എത്രമാത്രം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭോസി ഗ്രാമത്തില്‍ നിന്നുള്ള സുമന്‍ബായി. വളരെ നാളുകള്‍ക്ക് മുമ്പ് സുമന്‍ബായി നട്ടുപിടിപ്പിച്ച മാവിന്‍തൈകള്‍ ഇന്ന് അവരുടെ തലവര മാറ്റിയിരിക്കുകയാണ്. മിയാസാക്കി മാമ്പഴമാണ് കഥയിലെ താരം.
ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഈ മാമ്പഴത്തിന്റെ സ്വദേശം ജപ്പാനാണ്. ഗുണനിലവാരം, ഉയര്‍ന്ന പോഷകമൂല്യം, കുറഞ്ഞ പഞ്ചസാരയുടെ അളവ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. മിയാസാക്കിയുടെ സാധ്യതകള്‍ മനസിലാക്കിയ സുമന്‍ബായിയുടെ മകന്‍ നന്ദ്കിഷോറാണ് അവര്‍ക്ക് ഈ തൈകള്‍ തേടിപ്പിടിച്ച് സമ്മാനിച്ചത്.
യുപിഎസ്‌സി പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുപ്പ് നടത്തിയിരുന്നയാളായിരുന്നു നന്ദ്കിഷോര്‍. ലോക്ക്ഡൗൺ കാരണം തന്റെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയപ്പോൾ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ നന്ദ്കിഷോർ പൂനെയിലേക്ക് പോയി. പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചെത്തി ഓണ്‍ലൈനില്‍ പഠനം തുടര്‍ന്നു. ഒരു ദിവസം ഇന്റര്‍നെറ്റില്‍ എന്തോ തിരയുന്നതിനിടെയാണ് മിയാസാക്കി മാമ്പഴത്തെക്കുറിച്ച് നന്ദ്കിഷോറിന്റെ ശ്രദ്ധയില്‍പെടുന്നത്.




തുടര്‍ന്ന് ഈ മാമ്പഴത്തെക്കുറിച്ച് നന്ദ്കിഷോര്‍ കൂടുതല്‍ വിവരങ്ങള്‍ തേടി. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയവിടങ്ങളില്‍ കര്‍ഷകര്‍ ഇതുവളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് മിയാസാക്കിയുടെ തൈകള്‍ ചെറിയ തോതില്‍ വാങ്ങിയ അദ്ദേഹം ഇത് മാതാവിന് നല്‍കി.
Read More: Viral News: യൂട്യൂബ് വീഡിയോ നോക്കി സ്വയം ശസ്ത്രക്രിയ നടത്തി യുവാവ്: ഒടുവിൽ ആശുപത്രിയിൽ
ഫിലിപ്പീന്‍സില്‍ നിന്നും തൈകള്‍ വരുത്തി. 10 തൈകള്‍ക്ക് 6,500 രൂപ വീതം കൊടുത്താണ് അദ്ദേഹം ഓണ്‍ലൈന്‍ വഴി തൈകള്‍ വാങ്ങിയത്. അങ്ങനെ രണ്ട് വര്‍ഷം മുമ്പ് അവര്‍ ഈ തൈകള്‍ നട്ടുപിടിപ്പിച്ചു. ഈ വര്‍ഷം മാമ്പഴമുണ്ടായി. ചില മരങ്ങളില്‍ നിന്ന് പന്ത്രണ്ടോളം മാമ്പഴങ്ങള്‍ വരെ ലഭിച്ചു.
തുടര്‍ന്ന് ഓരോ മാമ്പഴത്തിനും 10,000 രൂപ വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 17ന് നാന്ദേഡില്‍ ആരംഭിച്ച കാര്‍ഷിക മേളയിലാണ് മിയാസാക്കി മാമ്പഴങ്ങള്‍ സുമന്‍ബായി വില്‍പനയ്ക്ക് എത്തിച്ചത്. ഓരോ മാമ്പഴവും 10,000 രൂപയ്ക്ക് അവര്‍ വിറ്റു. ഇപ്പോള്‍ മിയാസാക്കി മാമ്പഴ കൃഷിയിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ് പ്രദേശത്തെ കര്‍ഷകരെന്നാണ് റിപ്പോര്‍ട്ട്.