Vedan Leopard Tooth Case : പുലിപ്പല്ല് കേസിൽ വേടൻ ജാമ്യമില്ല; വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു
Vedan Cases Updates : ജാമ്യമില്ല വകുപ്പ് പ്രകാരം കോടനാട് ഫോറസ്റ്റ് റേഞ്ചാണ് റാപ്പൽ വേടനെതിരെ കേസ് രജിസ്റ്റൽ ചെയ്തത്.

പുലിപ്പല്ല് കേസിൽ റാപ്പൽ വേടന് ജാമ്യമില്ല. വേടൻ എന്ന ഹിരൺദാസ് മുരളിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി രണ്ട് ദിവസത്തേക്ക് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂരിൽ മജിസ്ട്രേറ്റ് കോടതിയാണ് റാപ്പറുടെ ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റഡിയിൽ എടുത്ത വേടനെ നാളെ റാപ്പറുടെ വൈറ്റിലയിലെ ഫ്ലാറ്റിലും തുടർന്ന് തൃശൂരിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും.
അതേസമയം മാലയിൽ ഉണ്ടായിരുന്നത് പുലിയുടെ പല്ലാണെന്ന് തനിക്ക് അറിയില്ലയെന്നായിരുന്നു വേടൻ കോടതിയെ അറിയിച്ചത്. തമിഴ്നാട്ടിൽ ശ്രീലങ്കൻ വംശജനായ രഞ്ജിത് കുംബിഡിയാണ് തനിക്ക് പുലിപ്പല്ല് നൽകിയതെന്ന് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടനാട് റേഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തു. ഇനി മെയ് രണ്ടാം തീയതിയാണ് കോടതി വേടൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുക.
ഇന്നലെ ഏപ്രിൽ28-ാം തീയതി കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോഴാണ് വേടന് പുലിപ്പല്ല് കേസിൽ കുരുക്ക് വീണത്. വേടൻ ഉൾപ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവ് കൈവശം വെച്ച് കേസിൽ ഹിൽ പാലസ് പോലീസ് പിടികൂടുന്നത്. ആറാം ഗ്രാം കഞ്ചാവ് മാത്രമാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും പോലീസിന് കണ്ടെത്താൻ സാധിച്ചിരുന്നത്. തുടർന്ന് എല്ലാവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ പുലിപ്പല്ല് കേസിൽ വേടൻ കസ്റ്റഡിയിൽ വെക്കുകയും ചെയ്തു.