Udit Narayan: ‘ഞങ്ങൾ അത്തരക്കാരല്ല, ഡീസൻ്റാണ്’; ചുംബനവിവാദത്തിൽ പ്രതികരിച്ച് ഉദിത് നാരായൺ
Udit Narayan Kissing Controversy: തത്സമയ സംഗീത പരിപാടിക്കിടെയുണ്ടായ ചുംബനവിവാദത്തിൽ പ്രതികരിച്ച് ഗായകൻ ഉദിത് നാരായൺ. താൻ അത്തരക്കാരനല്ലെന്നും ഡീസൻ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയമാധ്യമത്തോടാണ് ഉദിത് നാരായണൻ്റെ പ്രതികരണം.

ലൈവ് കൺസർട്ടിനിടെ ആരാധികമാരെ ചുംബിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഗായകൻ ഉദിത് നാരായൺ. കൺസർട്ടിനിടെ പലരും ഹസ്തദാനം നൽകാനും ചുംബിക്കാനുമൊക്കെ വന്നു. അതിനിടയിൽ സംഭവിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു. താൻ അത്തരക്കാരനല്ല, മാന്യനാണ്. ഈ കാര്യങ്ങളിലൊന്നും വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല എന്നും ഒരു ദേശീയമാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു.
ലൈവ് സംഗീതപരിപാടിക്കിടെ വേദിയിൽ നിന്ന് സദസിലുള്ള ആരാധികമാരെ ചുംബിക്കുന്ന ഉദിത് നാരായണൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചില സ്ത്രീകൾ ഉദിത് നാരായണനൊപ്പം സെൽഫിയെടുത്തതിന് ശേഷം ഗായകനെ ചുംബിക്കുനയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായി. ഈ വിവാദത്തിലാണ് ഉദിത് നാരായൺ പ്രതികരിച്ചത്.
“ഈ വിഷയത്തിൽ ഇപ്പോൾ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്. ആൾക്കൂട്ടത്തിൽ ഒരുപാട് പേരുണ്ടായിരുന്നു. ബോഡിഗാർഡുകളും ഉണ്ടായിരുന്നു. പക്ഷേ, ചില ആരാധകർ വിചാരിച്ചത് അവർക്ക് എന്നെ കാണാൻ അവസരം ലഭിച്ചെന്നാണ്. അവരിൽ ചിലർ ഹസ്തദാനം നൽകാൻ കൈനീട്ടി. ചിലർ ചുംബിക്കാൻ വന്നു. ഇതൊക്കെ ആ ആൾക്കൂട്ടത്തിനിടയിൽ സംഭവിച്ചതാണ്. അതിൽ ഒരുപാട് ശ്രദ്ധിക്കേണ്ടതില്ല. 46 വർഷമായി ഞാൻ ബോളിവുഡിലുണ്ട്. ആരാധകരെ നിർബന്ധിച്ച് ചുംബിക്കുന്നയാളല്ല ഞാൻ. സത്യത്തിൽ, ആരാധകർ കാണിയ്ക്കുന്ന സ്നേഹത്തിന് നന്ദിയുള്ളവനാണ് ഞാൻ.”- അദ്ദേഹം പ്രതികരിച്ചു.
വേദിയിൽ ഉദിത് നാരായണൻ പാടുന്നതിനിടെ കാണികളിൽ നിന്ന് ഒരു ആരാധിക ഫോട്ടോയെടുക്കാൻ വന്നു. സെൽഫി എടുത്തതിന് ശേഷം യുവതിയെ അദ്ദേഹം ചുംബിച്ചു. പിന്നാലെ മറ്റ് സ്ത്രീകളും സെൽഫിയെടുക്കാനെത്തി. ഇവരെയും താരം ചുംബിച്ചു. പലരുടെയും കവിളിലാണ് ഇദ്ദേഹം ചുംബിച്ചത്. എന്നാൽ, ഒരു സ്ത്രീയെ ചുംബിച്ചത് ചുണ്ടിലായി. ഇതാണ് വിവാദത്തിലായത്.
1955 ഡിസംബർ ഒന്നിന് ബീഹാറിലാണ് ഉദിത് നാരായൺ ജനിച്ചത്. 1980കളിൽ പിന്നണി ഗായകനായി കരിയർ ആരംഭിച്ച ഉദിത് 1990കളിൽ ശ്രദ്ധേയ ഗായകനായി. 1980ൽ ഉനീസ് ബീസ് എന്ന ചിത്രത്തിലെ മിൽ ഗയ മിൽ ഗയ എന്ന ഗാനമാണ് ഉദിത് നാരായണൻ ആദ്യം പാടുന്നത്. ശേഷം നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി ഉദിത് നാരായണൻ ബോളിവുഡ് പിന്നണിഗാന രംഗത്ത് ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമായി. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, രാജേഷ് ഖന്ന, ദേവ് ആനന്ദ്, ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ തുടങ്ങി സൂപ്പർ താരങ്ങൾക്കായൊക്കെ അദ്ദേഹം പാടിയിട്ടുണ്ട്. മലയാളി സിനിമാസ്വാദകർക്കും ഉദിത് നാരായണൻ ഏറെ സുപരിചിതനാണ്. 2003ൽ സിഐഡി മൂസയിലെ ‘ചിലമ്പൊലി കാറ്റേ’ എന്ന പാട്ടാണ് അദ്ദേഹം ആദ്യം പാടിയത്. 2013ൽ നാടോടിമന്നൻ എന്ന സിനിമയിൽ അദ്ദേഹം അവസാനമായി മലയാളത്തിൽ പാടി. ഹിന്ദി, തമിഴ് ഭാഷകൾക്കൊപ്പം തമിഴ്, തെലുങ്ക്, ഭോജ്പുരി, ബെംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. അഞ്ച് ഫിലിം ഫെയർ പുരസ്കാരങ്ങളും നാല് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.