Tiny Tom: ‘തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുന്നു’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വിവാദമായതോടെ വിശദീകരണം
Tiny Tom about Suresh Gopi: ടിനിയുടെ ട്രോള്‍ ഏറെ ചര്‍ച്ചയായതോടെ വിശദീകരണവുമായി താരം രംഗത്തെത്തി. ഉദ്ഘാടനച്ചടങ്ങില്‍ നിര്‍ബന്ധിച്ച് അനുകരിപ്പിച്ചിട്ട് അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുതെന്ന് ടിനി ടോം. സുരേഷേട്ടന്‍ തനിക്ക് എന്നും എപ്പോഴും സഹോദരതുല്യനാണെന്നും ടിനി

ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് നിങ്ങളാരാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിക്കുന്ന സുരേഷ് ഗോപിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ, സംഭവത്തില്‍ സുരേഷ് ഗോപിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം. തൃശൂര്‍ തനിക്ക് തരണമെന്ന് പറഞ്ഞു നടന്നയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നതെന്നായിരുന്നു ടിനിയുടെ ട്രോള്‍. ഒരു പൊതുപരിപാടിയില്‍ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിച്ചാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്.
നടന്‍ ശിവജി ഗുരുവായൂര്‍ അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. എമ്പുരാനില്‍ ശിവജി ഗുരുവായൂരും അഭിനയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എമ്പുരാന്‍ എല്ലാവരും കണ്ടോയെന്നും ടിനി ചോദിച്ചു. ഓരോ ദിവസവും ഓരോ പീസായി കട്ടായിക്കൊണ്ടിരിക്കുവാണെന്നും എല്ലാവരും വേഗം പോയി കാണണമെന്നും ടിനി പറഞ്ഞു.




അതേസമയം, ടിനിയുടെ ട്രോള്‍ ഏറെ ചര്‍ച്ചയായതോടെ വിശദീകരണവുമായി താരം രംഗത്തെത്തി. ഉദ്ഘാടനച്ചടങ്ങില്‍ നിര്‍ബന്ധിച്ച് അനുകരിപ്പിച്ചിട്ട് അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുതെന്ന് ടിനി ടോം പറഞ്ഞു. സുരേഷേട്ടന്‍ (സുരേഷ് ഗോപി) തനിക്ക് എന്നും എപ്പോഴും സഹോദരതുല്യനാണെന്നും ടിനി പറഞ്ഞു.
ജബല്‍പൂര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സുരേഷ് ഗോപിക്കായില്ല. പകരം ചോദ്യം ഉന്നയിച്ചയാളോട് ചൂടാവുകയായിരുന്നു. ചോദ്യം ഉന്നയിച്ചത് കൈരളിയിലെ മാധ്യമപ്രവര്‍ത്തകനാണ് എന്നറിഞ്ഞപ്പോള്‍ ‘അതങ്ങ് ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുപോയി വച്ചാല്‍’ മതിയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പിന്നീട് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നും സുരേഷ് ഗോപി നിര്‍ദ്ദേശിച്ചു. മാധ്യമങ്ങള്‍ ഗസ്റ്റ് ഹൗസില്‍ തുടരുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞുവെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം.