Swargachithra Appachan: ‘ആ മമ്മൂട്ടി ചിത്രത്തിലൂടെ എനിക്ക് വന്ന നഷ്ടം അഞ്ച് ലക്ഷം, തമിഴിൽ എടുത്തപ്പോൾ സൂപ്പർ ഹിറ്റ്’; സ്വർഗചിത്ര അപ്പച്ചൻ
Swargachitra Appachan: മമ്മൂട്ടിയെ നായകനാക്കി ഫാസിൽ ഒരുക്കിയ 'പൂവിന് പുതിയ പൂന്തെന്നൽ' എന്ന ചിത്രത്തിലൂടെയായിരുന്നു സ്വർഗചിത്ര അപ്പച്ചൻ നിർമാണ രംഗത്തെത്തിയത്. എന്നാൽ തന്റെ ആദ്യ ചിത്രത്തിലൂടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് അപ്പച്ചൻ പറയുന്നു.

നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. മമ്മൂട്ടിയെ നായകനാക്കി ഫാസിൽ ഒരുക്കിയ ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു നിർമാണ രംഗത്തെത്തിയത്. എന്നാൽ തന്റെ ആദ്യ ചിത്രത്തിലൂടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് അപ്പച്ചൻ പറയുന്നു.
അഞ്ച് ലക്ഷമായിരുന്നു ‘പൂവിന് പുതിയ പൂന്തെന്നലി’ന്റെ നഷ്ടം. ആറ് സിനിമകൾ ഒന്നിച്ച് റിലീസായത് വെല്ലുവിളിയായി. കൂടാതെ ചിത്രത്തിൽ നായകൻ മരിക്കുന്നത് പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയാത്തതും പൂവിന് പുതിയ പൂന്തെന്നലിനെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘അടുത്ത സിനിമ അപ്പച്ചന് വേണ്ടിയാണ്. ഞാൻ തന്നെ കഥയും തിരക്കഥയും സംഭാഷണവും. നായകൻ മമ്മൂട്ടിയാണെന്നും ഫാസിൽ പറഞ്ഞു. ആ കൂടിക്കാഴ്ചയിൽ തന്നെ പതിനായിരം രൂപ അഡ്വാൻസ് നൽകി. മമ്മൂട്ടി കോഴിക്കോട് വാർത്തയുടെ സെറ്റിലുണ്ട്. മഹാറാണിയിലാണ് താമസം. അടുത്ത ദിവസം തന്നെ മമ്മൂട്ടിയെ കണ്ട് അഡ്വാൻസ് നൽകണം, ഞാൻ വിളിച്ച് പറഞ്ഞോളാമെന്ന് ഫാസിൽ സാർ പറഞ്ഞു.
ALSO READ: ‘ആര് മറന്നാലും ബേസിൽ മറക്കരുത്; ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാനായിരിക്കും’; റിമി ടോമി
ഫാസിൽ സാർ പറഞ്ഞത് പോലെ മമ്മൂട്ടിയെ കാണുകയും ഇരുപതിനായിരം രൂപ അഡ്വാൻസ് നൽകി. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തുമായിരുന്നു ഷൂട്ടിംഗ്. അക്കാലത്ത് മമ്മൂക്കയുടെ ആറ് സിനിമകളുടെ ഷൂട്ടിംഗ് ആണ് നടക്കുന്നത്. ആറും ഓണം റിലീസ്. പൂവിന് പുതിയ പൂന്തെന്നൽ, ന്യായവിധി, സായംസന്ധ്യ, ആവനാഴി, നന്ദി വീണ്ടും വരിക, മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്നീ ചിത്രങ്ങളാണ് ഓണത്തിനെത്തിയത്. ഇതിൽ ആവനാഴിയായിരുന്നു സൂപ്പർഹിറ്റ്. എന്റെ സിനിമ കോഴിക്കോട് രാധയിൽ 35 ദിവസം ഓടി. പക്ഷേ അഞ്ച് ലക്ഷം നഷ്ടം വന്നു. 16 ലക്ഷമായിരുന്നു മുടക്കുമുതൽ’ സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞു.
അതേസമയം പൂവിന് പുതിയ പൂന്തെന്നൽ തമിഴിലെടുത്തപ്പോൾ വിജയമായിരുന്നുവെന്നും അപ്പച്ചൻ പറഞ്ഞു. തമിഴിൽ സത്യരാജായിരുന്നു നായകൻ. അവിടെ നായകൻ മരിക്കുന്നത് ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.