Suraj Venjaramoodu: ‘വീട്ടിൽ പെണ്ണുങ്ങൾക്ക് ഇത്രയും ജോലിയുണ്ടായിരുന്നോ എന്ന് ആ സിനിമ കണ്ട പല ആണുങ്ങളും ചോദിച്ചു’; സൂരജ് വെഞ്ഞാറമൂട്
Suraj Venjaramoodu on The Great Indian Kitchen's Impact: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അഭിനയിക്കാമെന്ന് സംവിധായകനോട് താൻ അങ്ങോട്ട് പറയുകയാണ് ഉണ്ടായെതെന്നും നിർമാണത്തിലും താൻ പങ്കാളിയായിരുന്നു എന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.

2021ൽ ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ്
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അഭിനയിക്കാമെന്ന് സംവിധായകനോട് താൻ അങ്ങോട്ട് പറയുകയാണ് ഉണ്ടായെതെന്നും നിർമാണത്തിലും താൻ പങ്കാളിയായിരുന്നു എന്നും സുരാജ് പറയുന്നു. സിനിമ വലിയ രീതിയിൽ ചർച്ചയായെന്നും നിരവധി സ്ത്രീകൾ ആ സിനിമ കണ്ടിട്ട് അവരുടെ ജീവിതമാണെന്ന് പറയുകയുണ്ടായി എന്നും സുരാജ് വ്യക്തമാക്കി. ചിത്രം കണ്ടതിന് ശേഷം തന്റെ സുഹൃത്തുക്കളിൽ ചിലർ ‘പെണ്ണുങ്ങൾക്ക് വീട്ടിൽ ഇത്രയും ജോലിയുണ്ടായിരുന്നോ, ഇപ്പോൾ ഭാര്യയുടെ കൂടെ താനും ജോലി ചെയ്യാറുണ്ട്’ എന്ന് പറഞ്ഞു. സമൂഹത്തിൽ അത്തരത്തിലുള്ള ഒരു നല്ല മാറ്റം സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
“എന്റെ സുഹൃത്താണ് ജിയോ ബേബി. അവൻ ഒരു ദിവസം വിളിച്ചിട്ട് ‘ഞാൻ ഒരു സിനിമ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. ചിത്രത്തിൽ ഒരു കഥാപാത്രമുണ്ടെന്നും പുതിയ ഒരാളെ വെച്ച് ചെയ്യാം എന്നാണ് ഞാൻ കരുതുന്നത്. ആ കഥയൊന്ന് കേൾക്കുമോ എന്നിട്ട് അഭിപ്രായം പറയാമോ’ എന്ന് ചോദിച്ചു. കഥ കേട്ടുകഴിഞ്ഞപ്പോൾ ആ ഐഡിയ എനിക്ക് ഒരുപാട് ഇഷ്ടമായി. അതിനാൽ ആ വേഷം ഞാൻ ചെയ്താൽ ഒക്കെ ആയിരിക്കുമോ എന്ന് ഞാൻ അവനോട് ചോദിച്ചു. ‘നിങ്ങൾ വന്നാൽ ആ സിനിമ കുറച്ചുകൂടി വലുതാകും. കുറേകൂടി ആളുകളിലേക്ക് എത്തും. പക്ഷെ ചെറിയ വേഷമാണ്’ എന്ന് ജിയോ ബേബി പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ആ സിനിമ നിർമിക്കുകയായിരുന്നു.
ALSO READ: സൗന്ദര്യയുടെ കാര്യത്തിൽ ജോത്സ്യൻ പ്രവചിച്ചത് സംഭവിച്ചു? പിതാവ് മുൻകൂട്ടി അറിഞ്ഞിരുന്നു
സിനിമ റീലീസായി കഴിഞ്ഞപ്പോൾ അത് വലിയ ചർച്ചയായി. പറയേണ്ട വിഷയം തന്നെയായിരുന്നു സിനിമ ചർച്ച ചെയ്തത്. സിനിമ കണ്ട ശേഷം പല സ്ത്രീകളും അവരുടെ ജീവിതമാണെന്ന് പറഞ്ഞു. എന്നാൽ, രാജ്യം മുഴുവൻ ഈ സിനിമ ചർച്ചയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ആ സിനിമ കണ്ടതിന് ആണുങ്ങളെല്ലാം വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി.
എന്റെ കൂട്ടുകാരിൽ ചിലർ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടിട്ട് പറഞ്ഞിട്ടുണ്ട്, ‘വീട്ടിൽ പെണ്ണുങ്ങൾക്ക് ഇത്രയും ജോലിയുണ്ടായിരുന്നോ, ഞാനും ഇപ്പോൾ ഭാര്യയുടെ കൂടെ ജോലി ചെയ്യാറുണ്ട്’ എന്നെല്ലാം. ആ സിനിമക്ക് അങ്ങനെ സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞു” സുരാജ് വെഞ്ഞാറമൂട് പറയുന്നു.