Sreenath Bhasi: ‘ഞാൻ നിരപരാധി, അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും’; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
Hybrid Cannabis Case Updates: താൻ നിരപരാധിയാണെന്നും അറസ്റ്റ് ചെയ്താൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും.

കൊച്ചി: ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി. കേസിൽ തന്നെ പ്രതിയാക്കുമെന്നും എക്സൈസ് അറസ്റ്റ് ചെയ്യുമെന്ന് പേടിയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് നടൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ നിരപരാധിയാണെന്നും അറസ്റ്റ് ചെയ്താൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും.
ഈ മാസം ആദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും എക്സൈസിന്റെ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമ മേഖലയിലെ പ്രവർത്തകർക്ക്കഞ്ചാവ് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചത്. ഇതിനുള്ള തെളിവുകൾ തസ്‍ലിമയുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ ഭാഗമായി തുടർ നടപടികൾ എക്സൈസ് സ്വീകരിക്കുന്നതിനിടെയിലാണ് ശ്രീനാഥ് ഭാസി മുൻക്കൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Also Read:‘വിവാദം ആരുണ്ടാക്കിയാലും തികഞ്ഞ പുച്ഛം മാത്രം’; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് വിജയരാഘവൻ
കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഉണ്ടായ ഷൂട്ടിങ് ലൊക്കേഷനിൽ തസ്‌ലിമ തന്നെ കാണാൻ എത്തിയിരുന്നുവെന്നും അന്ന് ക്രിസ്റ്റീന എന്നാണ് തന്നോട് പേര് പറഞ്ഞതെന്നും നടൻ ഹർജിയിൽ പറയുന്നു. തന്റെ ആരാധികയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. അന്ന് ഫോൺ നമ്പറും വാങ്ങിയിരുന്നു. പിന്നീട് ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്നു ചോദിച്ച് വിളിച്ചിരുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ കട്ട് ചെയ്തു. പിന്നാലെ, ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചെന്നും ഇതിനു ശേഷം തസ്‍ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
താൻ യാതൊരു തരത്തിലുള്ള കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു. മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാൽ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാകുമെന്നും നടൻ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നുണ്ട്.