Sidharth Bharathan: ‘തലയ്ക്കടിച്ചു കൊല്ലുന്നതും, ഗര്‍ഭിണികളെ ഉപദ്രവിക്കുന്നതുമായ പരിപാടിയൊന്നും ബസൂക്കയിലില്ല’: സിദ്ധാര്‍ത്ഥ് ഭരതൻ
Sidharth Bharathan About Bazooka: തലയ്ക്കടിച്ചുകൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക പോലുള്ള പരിപാടിയൊന്നും ബസൂക്കയിലില്ലെന്ന് പറയുകയാണ് നടൻ സിദ്ധാർത്ഥ് ഭരതൻ. അത്തരം സിനിമകളാണാലോ ഇപ്പോഴത്തെ ട്രെൻഡ് എന്നും നടൻ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ടിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സിദ്ധാർത്ഥ് ഭരതനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബസൂക്കയുടെ ഷൂട്ടിങ് ആണ് ആദ്യം പൂർത്തിയായതെന്നും പിന്നീടാണ് ഭ്രമയുഗം ചിത്രീകരിച്ചതെന്നും പറയുകയാണ് സിദ്ധാർത്ഥ്. കൂടാതെ ബസൂക്കയുടെ പ്രമേയത്തെ കുറിച്ചും മലയാള സിനിമകളിലെ വയലൻസിനെ കുറിച്ചും താരം സംസാരിക്കുന്നു.
തലയ്ക്കടിച്ചുകൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക പോലുള്ള പരിപാടിയൊന്നും ബസൂക്കയിലില്ലെന്ന് സിദ്ധാർത്ഥ് പറയുന്നു. ഇപ്പോഴത്തെ ട്രെൻഡ് അത്തരം സിനിമകളാണല്ലോ എന്നും നടൻ കൂട്ടിച്ചേർത്തു. മനുഷ്യരെ കൊല്ലാത്ത ഒരു ത്രില്ലർ സിനിമയാണ് ബസൂക്കയെന്നും, എന്നിരുന്നാലും ഒരു മോസ് ആൻഡ് ക്യാറ്റ് പരിപാടി ചിത്രത്തിൽ ഉണ്ടെന്നും നടൻ പറയുന്നു. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ്.
“ഒരു ആക്ഷൻ ബേസ്ഡ് ത്രില്ലർ ടൈപ്പ് ചിത്രമാണ് ബസൂക്ക. അതിനകത്ത് ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഒക്കെ ഉണ്ട്. പിന്നെ പ്രധാനമായി ഇതിൽ ആരേയും കൊല്ലുന്നില്ല. മനുഷ്യരെ കൊല്ലാത്ത ഒരു ത്രില്ലർ ചിത്രമാണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ വയലൻസ് ആണല്ലോ ഒരു ട്രെൻഡ്. തലയ്ക്കടിച്ചു കൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക തുടങ്ങിയ പരിപാടിയൊന്നും ഇതിലില്ല.
എന്നാൽ ഇതൊരു ആക്ഷൻ ബേസ്ഡ് ത്രില്ലർ ആണ്. പിടിക്കുമോ പിടിക്കപ്പെടാതിരിക്കുമോ എന്ന തരത്തിലുള്ള ഒരു ക്യാറ്റ് ആൻ മോസ് ഗെയിം. സിനിമയിൽ ഒത്തിരി ഗ്രിപ്പിങ് സീക്വൻസസ് ഉണ്ട്. പിന്നെ മമ്മൂക്ക – ഗൗതം വാസുദേവ് സാർ കോമ്പോ തന്നെയാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ച മറ്റൊരു ഘടകം.
മമ്മൂക്കയുമായുള്ള കോമ്പിനേഷൻ വരുന്ന എന്റെ ആദ്യ ചിത്രം ബസൂക്കയാണ്. ഇത് തുടങ്ങിയ ശേഷമാണ് ഭ്രമയുഗത്തിലേക്ക് പോയത്. ശരിക്കും ഞാൻ എക്‌സൈറ്റഡ് ആയിരുന്നു. അതുപോലെ കുറച്ച് ടെൻഷനൊക്കെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പുള്ളിയുടെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന കാര്യത്തിലൊക്കെ. പിന്നെ അതങ്ങനെ ഈസ് ആയിപ്പോയി. ഇതിന് പിന്നാലെ ഭ്രമയുഗം കൂടി വന്നപ്പോൾ അത് കുറച്ചുകൂടി ഹെൽപ് ചെയ്തു” സിദ്ധാർത്ഥ് പറയുന്നു.