Shaji N Karun: മലയാള സിനിമയുടെ യശസ് ഉയർത്തിയ സംവിധായകൻ; ആദ്യചിത്രത്തിനു തന്നെ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാര തിളക്കം
ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു.

മലയാള സിനിമയുടെ യശസ് ഉയർത്തിയ സംവിധായകനാണ് ഷാജി എൻ കരുൺ . ലോക സിനിമയ്ക്ക് മുൻപിൽ മലയാള സിനിമയെ അവതരിപ്പിച്ച് കൈയ്യടി നേടാൻ അദ്ദേഹത്തിനു സാധിച്ചു. എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംഭാവന നൽകിയാണ് ഷാജി എൻ കരുൺ വിടവാങ്ങുന്നത്.
1988ൽ സംവിധാനം ചെയ്ത ‘പിറവി’യാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടി. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങളാണ് പിറവി എന്ന ചിത്രത്തിനെ തേടിയെത്തി. മികച്ച ചിത്രം, സംവിധായകൻ, നടൻ, ശബ്ദലേഖനം, തുടങ്ങിയ ദേശീയ ചലച്ചിത്ര അവാർഡുകളും പിറവിക്കു ലഭിച്ചു. പിന്നീട് ഇങ്ങോട്ടേക്കുള്ള അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ സമ്മാനിച്ചത് ദേശീയ, രാജ്യാന്തര തലങ്ങളിൽ വരെ മലയാള സിനിമയെ അടയാളപ്പെടുത്തുന്ന ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു.
Also Read:മലയാള സിനിമയ്ക്ക് രാജ്യാന്തര വിലാസം നൽകിയ സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു
40 ഓളം സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി തുടങ്ങിയ ചിത്രങ്ങളുടെ കാരണഭൂതൻ. കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട് ലോകസിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളാണ് അദ്ദേഹം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്.
ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. ജെ.സി.ഡാനിയൽ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2025 ഏപ്രിൽ 16നായിരുന്നു പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയത്. കേരള സംസ്ഥാൻ ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു അദ്ദേഹം.
1952 ജനുവരി ഒന്നിന് പെരിനാടിനു സമീപം കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുൺ ജനിച്ചു, അനസൂയ വാര്യരാണ് ഭാര്യ. മക്കൾ അനിൽ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി)