Santhosh T Kuruvilla: നെറ്റ്ഫ്ലിക്സ് മികച്ച തുക പറഞ്ഞ സിനിമ; എന്നിട്ടും നാരദന്‍ എങ്ങനെ പരാജയപ്പെട്ടു? നഷ്ടമായത് അഞ്ച് കോടിയെന്ന് സന്തോഷ് ടി കുരുവിള
Santhosh T Kuruvilla about the movie Naradan: നാരദനും ഭീഷ്മപര്‍വവും ഒരേ സമയത്താണ് റിലീസ് ചെയ്തത്. നമ്മളോടൊപ്പം മത്സരിക്കുന്നവര്‍ നമ്മളെക്കാള്‍ ഒത്തിരി മുകളിലാണെങ്കില്‍ ഒന്ന് താന്ന് കൊടുക്കണം. അവിടെ ഈഗോ വര്‍ക്ക് ചെയ്യരുത്. നാരദന് നെറ്റ്ഫ്ലിക്സ് ഭയങ്കര വില പറഞ്ഞതാണ്. സാറ്റലൈറ്റ് ആരും എടുത്തില്ല. അഞ്ച് കോടിയോളം നഷ്ടമായി

ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് നാരദന്‍. 2022ലായിരുന്നു റിലീസ്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം പരാജയമായി മാറി. ചിത്രം പരാജയപ്പെട്ട കാര്യം നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് വെളിപ്പെടുത്തിയത്. അഞ്ച് കോടി രൂപയോളം ആ സിനിമയില്‍ നിന്ന് നഷ്ടം വന്നെന്ന് ‘ക്യാന്‍ചാനല്‍മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. നാരദന്‍ പരാജയമായതിന്റെ കാരണം അത് റിലീസ് ചെയ്ത ഡേറ്റാണെന്ന് സന്തോഷ് ടി. കുരുവിള പറയുന്നു.
അമല്‍ നീരദിന്റെ ഭീഷ്മപര്‍വം റിലീസ് ചെയ്ത സമയമായിരുന്നു അത്. നമ്മളോടൊപ്പം മത്സരിക്കുന്നവര്‍ നമ്മളെക്കാള്‍ ഒത്തിരി മുകളിലാണെങ്കില്‍ ഒന്ന് താന്ന് കൊടുക്കണം. അവിടെ ഈഗോ വര്‍ക്ക് ചെയ്യരുത്. ആ പടത്തിന് നെറ്റ്ഫ്ലിക്സ് ഭയങ്കര വില പറഞ്ഞതാണ്. പക്ഷേ, അതിന് മുമ്പ് തന്നെ ആഷിഖ് ആമസോണുമായി ഒരു ലോങ് ടേം അഞ്ച് പടത്തിന്റെ കോണ്‍ട്രാക്ട് എഴുതിവച്ചിരുന്നു. അതിന്റെ പകുതി പൈസയെ കിട്ടിയുള്ളൂവെന്നും സന്തോഷ് പറഞ്ഞു.
ആ സിനിമയുടെ സാറ്റലൈറ്റ് എടുക്കാനും നേരത്തെ റെഡിയായിരുന്നു. എന്നാല്‍ സിനിമ തീരാന്‍ ഒത്തിരി താമസിച്ചുപോയി. മാധ്യമങ്ങള്‍ക്കെതിരെയുള്ള സിനിമയാണെന്ന് വാര്‍ത്ത വന്നതുകൊണ്ട് സാറ്റലൈറ്റ് ആരും എടുത്തില്ല. അതുകൊണ്ട് അത് നഷ്ടം വന്നു. നഷ്ടം വന്നത് താനടക്കമുള്ള എല്ലാവരുടെയും കുഴപ്പം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.




നീരാളിയില്‍ നഷ്ടം 36 ലക്ഷം, ഗ്യാങ്സ്റ്ററില്‍ 39
എന്നാല്‍ നീരാളി എന്ന ചിത്രത്തില്‍ തനിക്ക് വെറും 36 ലക്ഷം രൂപയാണ് നഷ്ടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാങ്സ്റ്ററിലുണ്ടായ നഷ്ടം 39 ലക്ഷം രൂപയാണ്. നീരാളി സിനിമയുടെ പല ഭാഷയില്‍ ഡബിങ് റേറ്റ് വിറ്റയാള്‍ ഒരു ഗതികേടുകാരനായിരുന്നു. ഒരു തമിഴ്‌നായിരുന്നു അത്. അദ്ദേഹം തനിക്ക് പൈസ തന്നില്ല. ആ പൈസ മേടിക്കാമായിരുന്നു. അയാള്‍ ആത്മഹത്യയുടെ വക്കത്താണെന്ന് എവര്‍ഷൈന്‍ മണിച്ചേട്ടന്‍ പറഞ്ഞു. അതുകൊണ്ട് അയാളോട് പൈസ മേടിക്കാതെ കൊടുത്തതുകൊണ്ടാണ് നീരാളി സിനിമയില്‍ നഷ്ടമുണ്ടായത്. ഗ്യാങ്‌സ്റ്റര്‍ സമയത്ത് ഇന്‍ഡസ്ട്രിയില്‍ താന്‍ ശിശുവായിരുന്നു. ഇപ്പോള്‍ കുറേക്കൂടി പഠിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഡേറ്റ് തന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യുമെന്ന് സന്തോഷ് കുരുവിള പറഞ്ഞു.
ഏറ്റവും കൂടുതല്‍ തുക കിട്ടിയത്
ഒടിടിയില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടിയത് എന്നാല്‍ താന്‍ കേസ് കൊട് എന്ന ചിത്രത്തിനാണ്. ഏഴരക്കോടി രൂപയ്ക്കാണ് കിട്ടിയത്. സിനിമ റിലീസ് ചെയ്യുന്നതു വരെ കാത്തിരുന്നെങ്കില്‍ 10 കോടി രൂപ വരെ മേടിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘നീലവെളിച്ച’ത്തില്‍ സംഭവിച്ചത്
നീലവെളിച്ചം എന്ന സിനിമയുടെ കാര്യങ്ങളില്‍ ചില വിയോജിപ്പുണ്ടായിരുന്നു. ആഷിഖ് അബു പറഞ്ഞിട്ട് താന്‍ സരിഗമയുമായി സംസാരിച്ച് എല്ലാ ധാരണയിലുമെത്തിയതാണ്. പക്ഷേ, അവസാനം സരിഗമയ്ക്ക് പകരം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വന്നു. പറഞ്ഞ വാക്ക് പാലിക്കണമെന്ന് കരുതുന്നയാളാണ് താന്‍.
സരിഗമയിലെ സൂരജ് എന്ന് പറയുന്നയാളെ വിളിച്ച് ആഷിഖിന് വേറെ പ്രൊഡ്യൂസറെ ലഭിച്ചെന്നും അവരാണ് സിനിമ ചെയ്യുന്നതെന്നും പറഞ്ഞു. താനും ആ സിനിമയില്‍ നിന്ന് മാറുവാണെന്ന് ആഷിക്കിനോട് പറഞ്ഞു. ഇതിന് മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ സമയത്ത് സാറ്റലൈറ്റ് ഏഷ്യാനെറ്റിന് കൊടുക്കാമെന്ന് താന്‍ പറഞ്ഞതാണ്. ഇക്കാര്യം ആഷിഖിനെയും അറിയിച്ചിരുന്നു. പക്ഷേ, ആഷിഖ് അത് മനോരമയ്ക്ക് കൊടുത്തുവെന്നും സന്തോഷ് ആരോപിച്ചു.
Read Also : ടൊവിനോ പലതരത്തിലും സഹായിച്ചു; ചെറിയ തുകയാണ് അദ്ദേഹം അഡ്വാൻസായി വാങ്ങിയത്: വിശദീകരണവുമായി നിർമ്മാതാവ്
ആ പ്രചാരണം തെറ്റ്
തെറ്റായ തീരുമാനങ്ങളെടുത്തത് റീമാ കല്ലിങ്കലാണെന്നുള്ള പ്രചാരണം വിശ്വസിക്കുന്നില്ലെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു. ആഷിക്കുമായി യാതൊരു വിയോജിപ്പുമില്ല. ആഷിഖ് എന്നുള്ള ഡയറക്ടറെയും ടെക്‌നീഷ്യനെയും ഇപ്പോഴും വളരെയധികം ബഹുമാനിക്കുന്നു. തന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹമാണ്. ആ സ്‌നേഹവും കടപ്പാടും എപ്പോഴുമുണ്ടെന്ന് സന്തോഷ് കൂട്ടിച്ചേര്‍ത്തു.
ആഷിക്ക് അബു പൈസ തരാനുണ്ട്
ആഷിഖ് അബുവുമായി ചില ഫിനാന്‍ഷ്യല്‍ ഇഷ്യൂസ് ഉണ്ട്. അത് ഇന്നുവരെ ഒരു ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടില്ല. ഇനി പറയാന്‍ താല്‍പര്യപ്പെടുന്നുമില്ല. അത് ബിസിനസാണ്. ഒരുമാതിരി വലിയ തുകയാണ് ലഭിക്കാനുള്ളത്. ബിസിനസില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം തരാന്‍ താമസിച്ചതോ തരാതിരുന്നതോ ആയിരിക്കാമെന്നും സന്തോഷ് ടി. കുരുവിള അഭിമുഖത്തില്‍ പറഞ്ഞു.