Saji Cheriyan: ‘സിനിമകളിലെ ഉള്ളടക്കത്തിൽ ഇടപെടാൻ പരിമിതിയുണ്ട്, അക്രമവും മയക്കുമരുന്നും അംഗീകരിക്കില്ല’; സജി ചെറിയാൻ
Saji Cheriyan: അക്രമവും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ.

saji cheriyan - photo facebook
സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്രത്തിന്റെ വിഷയമുള്ളതിനാൽ സിനിമകളിലെ ലഹരി ഉള്ളടക്കത്തിന്റെ കാര്യത്തിൽ അമിതമായി ഇടപെടാൻ കഴിയില്ല. സിനിമയുടെ ഉള്ളടക്കത്തിൽ കേന്ദ്ര ഫിലിം സെന്റർ ബോർഡാണ് തീരുമാനമെടുക്കേണ്ടത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിൽ അക്രമവും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം സിനിമാ രംഗത്തെ പ്രധാനപ്പെട്ടവരുടെ യോഗം ചേര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് യോഗത്തിൽ നിര്‍ദേശിച്ചു. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ OTTയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്; യുവാവ് പിടിയിൽ, പരിക്കേറ്റ മാതാപിതാക്കളുടെ നില ഗുരുതരം
കോഴിക്കോട്: താമരശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതി യാസിർ പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽ നിന്നാണ് യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാപക തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ (18/03/2025) വൈകിട്ട് 6.35ഓടെയായിരുന്നു സംഭവം. യാസിർ തന്റെ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്മാൻ, ഹസീന എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ ഷിബിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പൊലീസ് പ്രചരിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് ഇയാളെ പിടി കൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. യാസിർ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഷിബില യാസിറിനെതിരെ പൊലീസിൽ പരാതി കൊടുത്തിരുന്നു. യാസിർ ലഹരിക്ക് അടിമയാണെന്നും തന്നെ മർദ്ദിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. യാസിറിന്റെ മർദനം സഹിക്കവയ്യാതെയാണ് സ്വന്തം വീട്ടിൽ വന്നതായിരുന്നു ഷിബില. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് അയൽവാസികൾ പറയുന്നു.