Saafboi : സാക്ഷാല്‍ ഡികോക്കിനെ വീഴ്ത്തിയ മലയാള നടന്‍; സാഫ്‌ബോയിയുടെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് സംഭവിച്ചതെന്ത്?
Saafboi aka Safwan, who turned from cricketer to actor : ക്രിക്കറ്ററാവുകയായിരുന്നു ലക്ഷ്യം. ക്രിക്കറ്റിന് വേണ്ടി എല്ലാം സമര്‍പ്പിച്ച താന്‍ ഇത്രയും പെട്ടെന്ന് ആക്ടിങ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിയെന്ന് പറയുന്നത് പലര്‍ക്കും പ്രോസസ് ചെയ്യാന്‍ പാടാണ്. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഡികോക്കിനെ ഔട്ടാക്കിയിട്ടുണ്ട്. പക്ഷേ, അതാരും വിശ്വസിക്കില്ലെന്ന് സഫ്വാന്‍

സഫ്വാന്‍
മലയാള സിനിമയില്‍ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് സഫ്വാന്‍. സാഫ്‌ബോയ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ക്രിയേറ്ററായിരുന്നു സഫ്വാന്‍. തുടര്‍ന്നാണ് സിനിമയിലെത്തിയത്. ഗുരുവായൂര്‍ അമ്പലനടയില്‍, വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. എന്നാല്‍ കണ്ടന്റ് ക്രിയേറ്ററാകുന്നതിന് മുമ്പ് ക്രിക്കറ്റ് സ്വപ്‌നവുമായി നടന്നിരുന്ന ഒരു കാലം സഫ്വാനുണ്ടായിരുന്നു. അക്കാലത്ത് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റോണ്‍ ഡി കോക്കിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. കേരള അണ്ടര്‍ 14, 16, 19 ടീമുകളിലും കളിച്ചു. എന്നാല്‍ കോവിഡ് മഹാമാരിയാണ് സഫ്വാന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ഫ്‌ളവേഴ്‌സ് ചാനലിലെ ‘സൊറ പറ’ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നടനാകുന്നതിന് മുമ്പ് ഒരു പഴയകാലം ഉണ്ടായിരുന്നു. സിനിമയില്‍ നടനായി എത്തിയിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ. അതിന് മുമ്പ് ഒരു വര്‍ഷം യൂട്യൂബര്‍, ഇന്‍സ്റ്റഗ്രാം വീഡിയോ ക്രിയേറ്റര്‍ എന്ന ടാഗ്‌ലൈനാണ് ഉണ്ടായിരുന്നത്. എട്ടാം ക്ലാസ് മുതല്‍ ക്രിക്കറ്റ് പ്ലെയറായിരുന്നുവെന്ന് സഫ്വാന്‍ പറഞ്ഞു. വീട്ടില്‍ നിന്ന് മാറിനിന്ന് അക്കാദമികളിലായിരുന്നു. എറണാകുളത്തും, തിരുവനന്തപുരത്തുമൊക്കെ സ്റ്റേ ചെയ്തു. മുഴുവന്‍ സമയവും ക്രിക്കറ്റ് മാത്രമായിരുന്നു. കയ്യില്‍ ഫോണ്‍ തരില്ല. ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ മാത്രമാണ് കയ്യില്‍ ഫോണ്‍ തന്നിരുന്നത്. മറ്റ് സമയങ്ങളില്‍ ക്രിക്കറ്റ് മാത്രമായിരുന്നു അന്ന് ഫോക്കസെന്ന് സഫ്വാന്‍ വെളിപ്പെടുത്തി.
എട്ടാം ക്ലാസില്‍ വീട് വിട്ട് ഇറങ്ങിയതാണ്. ഡിഗ്രി കഴിഞ്ഞിട്ടാണ് പിന്നെ തിരിച്ചുവരുന്നത്. കോവിഡ് വന്നതോടെ പ്ലാനെല്ലാം പോയി. നാല് പ്രാവശ്യം കേരള ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. അണ്ടര്‍ 14, 16, 19 ടീമുകളിലുണ്ടായിരുന്നു. സഞ്ജു സാംസണിനൊപ്പം തിരുവനന്തപുരത്ത് പരിശീലിച്ചിട്ടുണ്ട്. ക്രിക്കറ്റ് മാത്രമായിരുന്നു ജീവിതത്തില്‍ ആകെ ചെയ്തുകൊണ്ടിരുന്നത്. കുറേ കാലം കഴിഞ്ഞാല്‍ ഐപിഎല്ലും രഞ്ജി ട്രോഫിയുമൊക്കെയായിരിക്കും ലൈഫ് എന്നാണ് വിചാരിച്ചത്. കോവിഡ് വന്നതോടെ എല്ലാം മാറിപ്പോയെന്നും താരം വ്യക്തമാക്കി.
കോവിഡിന് മുമ്പ് ക്രിക്കറ്റാവുകയായിരുന്നു ലക്ഷ്യം. ക്രിക്കറ്റിന് വേണ്ടി എല്ലാം സമര്‍പ്പിച്ച താന്‍ ഇത്രയും പെട്ടെന്ന് ആക്ടിങ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിയെന്ന് പറയുന്നത് തനിക്കും പലര്‍ക്കും പ്രോസസ് ചെയ്യാന്‍ പാടാണ്. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഡികോക്കി(ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റോണ്‍ ഡി കോക്ക്)നെ ഔട്ടാക്കിയിട്ടുണ്ട്. പക്ഷേ, അതാരും വിശ്വസിക്കില്ലെന്ന് സഫ്വാന്‍ പറയുന്നു.
”വയനാട്ടില്‍ ദക്ഷിണാഫ്രിക്ക എ ടീമും, ഇന്ത്യ എ ടീമും തമ്മില്‍ മത്സരമുണ്ടായിരുന്നു. നെറ്റ്‌സില്‍ ഡികോക്ക് ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. പന്തൊക്കെ ഡികോക്ക് അടിച്ചുകളയുകയാണ്. രണ്ട് മൂന്ന് പന്തൊക്കെ വയനാട് സ്റ്റേഡിയത്തിന് അപ്പുറം പോയി. അത് തപ്പാന്‍ കുറേ പേരാണ് പോയത്. താന്‍ എറിഞ്ഞ ആദ്യ പന്ത് അദ്ദേഹം ഡിഫന്‍ഡ് ചെയ്തു. അടുത്ത പന്ത് കറക്ട് പിച്ച് ചെയ്ത് നേരെ പുള്ളിയുടെ കാലിലേക്ക് കയറി. പുറകില്‍ അവരുടെ പരിശീലകന്‍ അമ്പയറായി നില്‍പുണ്ട്. അദ്ദേഹം അത് ഔട്ടാണെന്ന് കാണിച്ചു”-സഫ്വാന്‍ പറഞ്ഞു.
Read Also : രാജു മണിക്കുട്ടന് നൽകിയ വാക്ക്; ലൂസിഫറിലെ ഡബ്ബിങ് ആർട്ടിസ്റ്റ് എമ്പുരാനിൽ കഥാപാത്രമായി
കോച്ച് ബൗളിങില്‍ ഇമ്പ്രസായി. ദക്ഷിണാഫ്രിക്കയില്‍ കൊണ്ടുപോകുമെന്ന് വിചാരിച്ചു. ചില ഇന്ത്യന്‍ വംശജര്‍ മറ്റ് രാജ്യങ്ങളില്‍ കളിക്കുന്നപോലെ താന്‍ ഇനി ദക്ഷിണാഫ്രിക്കയിലായിരിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ തന്റെ അടുത്ത മൂന്ന് പന്തും സിക്‌സായി. രണ്ട് ബോള്‍ സ്‌റ്റേഡിയത്തിന് പുറത്തുപോയി. ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായിട്ടില്ലെന്ന് അപ്പോള്‍ തനിക്ക് മനസിലായെന്നും സഫ്വാന്‍ മനസ് തുറന്നു.