Raveendran: ‘മോഹന്‍ലാല്‍ കൂടെയില്ലായിരുന്നെങ്കില്‍ ഒന്നും സാധിക്കില്ലായിരുന്നു; ആരൊക്കെയോ ചെയ്തതിന് അദ്ദേഹം ചീത്ത കേള്‍ക്കുന്നു’
Raveendran about Mohanlal: മോഹന്‍ലാല്‍ തന്നെ മനസിലാക്കിയിട്ടുണ്ട്. എല്ലാവരെയും സ്‌നേഹിക്കുന്ന മനുഷ്യനാണ് മോഹന്‍ലാല്‍ . തന്നിലുള്ള അക്കാദമിക്കല്‍ ടാലന്റ് മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു. അദ്ദേഹം ഒരുപാടു കാര്യങ്ങള്‍ ചെയ്യണമെന്നുള്ള ആഗ്രഹമുള്ള മനുഷ്യനാണ്. പണം സമ്പാദിക്കണം എന്നുള്ളതല്ല. തന്നെക്കാളും വലിയ ഡ്രീമറാണ് മോഹന്‍ലാലെന്നും രവീന്ദ്രന്‍

രവീന്ദ്രന്‍, മോഹന്‍ലാല്‍
നടനെന്ന നിലയിലാണ് രവീന്ദ്രന്‍ കൂടുതലായും അറിയപ്പെടുന്നത്. എന്നാല്‍ നടന്‍ എന്ന ഒറ്റവാക്കില്‍ ഈ ബഹുമുഖ പ്രതിഭയെ വിശേഷിപ്പിക്കാനാകില്ല. സ്‌ക്രീന്റൈറ്റര്‍, ഇന്റീരിയര്‍ ഡിസൈനര്‍, അവതാരകന്‍, ഫിലിം സ്‌കോളര്‍, ആക്ടിങ് കോച്ച്, സോഷ്യല്‍ ആക്ടിവിസ്റ്റ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ തന്റെ പ്രതിഭ അടയാളപ്പെടുത്തിയാണ് കലാകാരനാണ് അദ്ദേഹം. മോഹന്‍ലാല്‍ ചെയര്‍മാനായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ സിഇഒ കൂടിയാണ് രവീന്ദ്രന്‍. മോഹന്‍ലാല്‍ കൂടെയില്ലായിരുന്നെങ്കില്‍ ഒന്നും സാധിക്കില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് രവീന്ദ്രന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് രവീന്ദ്രന്‍ മനസ് തുറന്നത്.
”എപ്പോഴും എന്നെ സഹായിക്കാന്‍ ആള്‍ക്കാരുണ്ടായിരുന്നു. ഭയങ്കര പിന്തുണയാണ് മോഹന്‍ലാല്‍ തരുന്നത്. ലാല്‍ കൂടെയില്ലായിരുന്നെങ്കില്‍ ഒന്നും എന്നെക്കൊണ്ട് സാധിക്കില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ ഭയങ്കര രാശിയാണ്. ഞങ്ങള്‍ ചെയ്യുന്നതെല്ലാം സക്‌സസ് ആയിട്ടുണ്ട്”-രവീന്ദ്രന്റെ വാക്കുകള്‍.
തന്നെ മോഹന്‍ലാല്‍ മനസിലാക്കിയിട്ടുണ്ട്. അദ്ദേഹം എല്ലാവരെയും സ്‌നേഹിക്കുന്ന മനുഷ്യനാണ്. തന്നിലുള്ള അക്കാദമിക്കല്‍ ടാലന്റ് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരുപാടു കാര്യങ്ങള്‍ ചെയ്യണമെന്നുള്ള ആഗ്രഹമുള്ള മനുഷ്യനാണ് അദ്ദേഹം. പണം സമ്പാദിക്കണം എന്നുള്ളതല്ല. തന്നെക്കാളും വലിയ ഡ്രീമറാണ് മോഹന്‍ലാലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സമയം ഇല്ലാത്തതാണ് അദ്ദേഹത്തിന് പ്രശ്‌നം. കാരണം അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണ്. അമ്മയിലെ അംഗങ്ങളുടെ നന്മയ്ക്കായി അത്രയ്ക്കധികം ബുദ്ധിമുട്ടിയയാളാണ് അദ്ദേഹം. അംഗങ്ങള്‍ക്ക് ഗുണമുണ്ടാകാന്‍ വേണ്ടിയാണ് ഇന്നും മോഹന്‍ലാല്‍ അതില്‍ പിടിച്ചുനില്‍ക്കുന്നത്. ആരൊക്കെയോ ചെയ്തതിന് വരെ അദ്ദേഹം ചീത്ത കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.
മമ്മൂട്ടി വല്യേട്ടനെ പോലെ
മമ്മൂട്ടി ഒരു വല്യേട്ടനെ പോലെയാണെന്നും രവീന്ദ്രന്‍ പറഞ്ഞു. ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ തൊട്ട് അങ്ങനെയാണ്. മമ്മൂട്ടിയും രതീഷും താനുമാണ് അതിലുണ്ടായിരുന്നതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആഷിക്കിന്റെ വലതു കൈ
തന്റെ രണ്ട് മക്കളും താനും ഇടുക്കി ഗോള്‍ഡിലുണ്ടായിരുന്നു. മക്കളില്‍ ഒരാള്‍ അഭിനേതാവായും, മറ്റൊരാള്‍ അസിസ്റ്റന്റ് ഡയറക്ടറായും ആ സിനിമയുടെ ഭാഗമായി. ഇടുക്കി ഗോള്‍ഡ് ഒരു ഫാമിലി സിനിമ പോലെയാണ്. അന്ന് അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മകന്‍ വിപിന്‍ ഇന്ന് ചീഫ് അസോസിയേറ്റാണ്. ആഷിക്കിന്റെ വലതു കൈയാണ്. അവന്‍ റൈഫിള്‍ ക്ലബ് സിനിമയിലൊക്കെയുണ്ടായിരുന്നു. ഭാര്യ സിനിമ കാണാറില്ല. മകന്‍ അഭിനയിച്ചതുകൊണ്ട് മാത്രം ഇടുക്കി ഗോള്‍ഡ് കണ്ടു. കുടുംബം മാനേജ് ചെയ്യുന്നത് ഭാര്യയാണ്. എല്ലാ കാര്യവും മാനേജ് ചെയ്യും. മക്കളുടെ സ്‌കൂളില്‍ പേരന്റ്‌സ് മീറ്റിങിന് പോലും താന്‍ പോയിട്ടില്ല. താന്‍ ഡ്രീമറാണ്. എപ്പോഴും ഭാവനയില്‍ ജീവിക്കുന്ന ഒരാളാണെന്നും രവീന്ദ്രന്‍ പറഞ്ഞു.