National Commission for Women: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണം; ദേശീയ വനിതാ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
National Commission for Women on Hema Committee Report: ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി ആർ ശിവശങ്കർ എന്നിവർ ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ (Image courtesy: National Commission For Women's Facebook Page)
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി ആർ ശിവശങ്കർ എന്നിവർ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ നടത്തിയിരിക്കുന്നത്. പരാതിയിലെ പ്രധാന ആവശ്യം റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നതാണ്. റിപ്പോർട്ടിലെ കുറ്റക്കാരുടെ പേര് മറച്ചുവെച്ചു കൊണ്ട് സർക്കാർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
290 പേജുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. അതിൽ, വിവരാവകാശ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്ത്‌വിട്ടത് 233 പേജുകളാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങൾ ഉണ്ടെന്നതിനാലാണ് ബാക്കിയുള്ള 57 പേജുകൾ പുറത്തുവിടാതിരുന്നത്. മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമവും, ചൂഷണങ്ങളും തുടങ്ങിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ടിൽ ഇതെല്ലം വ്യക്തമാക്കിയിട്ടും വേട്ടക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തതിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിൽത്തന്നെ പ്രവർത്തിക്കുന്നവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മലയാള ചലച്ചിത്ര മേഖലയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടന്മാരായ സിദ്ദിഖ്, മുകേഷ്, സംവിധായകന്മാരായ രഞ്ജിത്ത്, വി കെ പ്രകാശ് തുടങ്ങിയവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കയും ചെയ്തു.