L2 Empuraan: സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്; ‘എമ്പുരാന്‍’ ബഹിഷ്‌കരണത്തെ തള്ളി എം.ടി രമേശ്
MT Ramesh Dismisses Empuraan Boycott Campaign: സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.

നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ തീയറ്ററിൽ എത്തി. ആദ്യ ദിനം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ 750 തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തി. എല്ലാ തീയറ്ററുകളും ഹൗസ്ഫുളാണ്. എന്നാൽ ഇതിനിടെയിൽ ചിത്രത്തിനെതിരായ വിവാദങ്ങളും ഉയരുന്നുണ്ട്. 2002ൽ ഉണ്ടായ ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന രംഗങ്ങളും സംഘപരിവാർ സംഘടനകൾക്കെതിരെ വിമർശനവും ഉണ്ടെന്ന വാദം ഉയർന്നതിനു പിന്നാലെയാണ് ഇത്തരം ഒരു രാഷ്ട്രിയ ചർച്ച ഉയർന്നത്.
ഇതിനു പിന്നാലെ സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിന്‍ നടത്തുന്നുണ്ട്. ഇപ്പോഴിത സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്. സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.
അതേസമയം നിരവധി രാഷ്ട്രിയ നേതാക്കൾ എമ്പുരാനിലെ പ്രമേയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് വിടി ബൽറാം ഇക്കാര്യം പങ്കുവച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.’എമ്പുരാന്‍ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലര്‍ക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു. ഏതായാലും Saffron Comrade എന്ന പേര് ഇഷ്ടപ്പെട്ടു’ എന്നാണ് ബല്‍റാമിന്റെ പോസ്റ്റിലുള്ളത്. ഇതിനു പുറമെ നടൻ ബിനീഷ് കോടിയേരിയും പ്രശംസിച്ച് എത്തിയിരുന്നു. ‘എമ്പുരാൻ’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം പറയാൻ ചില്ലറ ധൈര്യം പോരെന്നാണ് നടൻ പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചില കാര്യങ്ങൾ പച്ചയ്ക്കാണ് പറയുന്നതെന്നും അതിനു ധൈര്യം കാണിച്ച എമ്പുരാൻ സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദനങ്ങളെന്നും ബിനീഷ് കുറിച്ചു.