Monisha: ‘ചോരയില്‍ കുളിച്ചിരുന്നു; കണ്ണ് തുറന്നപ്പോള്‍ വെള്ള നിറം’; അവസാനമായി മോനിഷ അമ്മയോട് പറഞ്ഞത് ഇതായിരുന്നു
Sreedevi Unni Recalls Accident Which Killed Monisha: ആശുപത്രിയിൽ എത്തി മോനിഷയുടെ കണ്ണ് തുറന്നപ്പോൾ കണ്ടത് മുഴുവന്‍ വെള്ള നിറമായിരുന്നു. തനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു മോനിഷ പോകുന്നത്. അത് ദൈവത്തിന്റെ തീരുമാനമാണെന്ന് താന്‍ മനസ്സിലേക്ക് എടുത്തു.

മലയാള സിനിമ പ്രേമികൾക്ക് മറക്കാൻ പറ്റാത്ത പേരാണ് മോനിഷയുടേത്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച അഭിനയ പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിനു സാധിച്ചു. അതുകൊണ്ട് തന്നെയാണ് വെറും പതിനാറാം വയസിൽ താരത്തിനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിയത്. തന്റെ ആദ്യ സിനിമയായ നഖക്ഷതങ്ങള്‍ക്കാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മോനിഷയ്ക്ക് ലഭിക്കുന്നത്. ഇതിനു പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. എന്നാൽ നടിയുടെ വിയോഗം മലയാള സിനിമയ്ക്കു തന്നെ തീര നഷ്ടമായിരുന്നു. കാരണം ഒൻപത് വർഷം കൊണ്ട് മലയാള ചലച്ചിത്ര രംഗത്തിന് താരം സമ്മാനിച്ചത് വളരെ വലുതായിരുന്നു. മോനിഷ മരിച്ചിട്ട് 33 വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ മുഖവും പേരും ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മോനിഷയുടെ അവസാന നാളുകളെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി സംസാരിച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
ഗുരുവായൂർ ഏകാദശിക്ക് താനും മകളും കാറിൽ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് അമ്മ പറയുന്നത്. അന്ന് മോനിഷയ്ക്ക് 21 വയസ്സായിരുന്നു. കാറിൽ തന്റെ മടിയിൽ കിടുന്നുറങ്ങുകയായിരുന്നു ഇതിനിടെയിലാണ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ആരുടെ ഭാഗത്താണ് തെറ്റ് എന്ന് തനിക്കറിയില്ലെന്നും ബസ്സ് കാറിലേക്ക് വന്ന് ഇടിക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്നുമാണ് മോനിഷയുടെ അമ്മ പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ താൻ തെറിച്ചു പോയി. പക്ഷേ ബോധമുണ്ടായിരുന്നു. അപകടം സംഭവിച്ചപ്പോൾ തന്നെ അടുത്തുണ്ടായിരുന്ന ഓട്ടോക്കാരെല്ലാം ഓടി വന്നു. എന്നാൽ മോനിഷയെ തനിക്ക് കാണാൻ സാധിച്ചില്ല. ഓടി വന്നവർ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. പക്ഷേ താൻ മകളില്ലാതെ വരില്ലെന്ന് പറഞ്ഞു. എന്നാൽ എല്ലാവരും കൂടി തന്നെ പിടിച്ച് ഓട്ടോയിൽ കയറ്റി ഇരുത്തി. പിന്നാലെ മകളെ എടുത്ത് കൊണ്ട് വന്ന് തന്റെ മടിയിലേക്ക് കിടത്തി. ചോരയില്‍ കുളിച്ചിരിക്കുകയായിരുന്നു .മോനിഷയ്ക്ക് തലയിൽ മാത്രമായിരുന്നു പരിക്കേറ്റത് , വേറെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു. ആശുപത്രിയിൽ എത്തി മോനിഷയുടെ കണ്ണ് തുറന്നപ്പോൾ കണ്ടത് മുഴുവന്‍ വെള്ള നിറമായിരുന്നു. തനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു മോനിഷ പോകുന്നത്. അത് ദൈവത്തിന്റെ തീരുമാനമാണെന്ന് താന്‍ മനസ്സിലേക്ക് എടുത്തു.
മരിക്കുന്നതിനു തലേ ദിവസം തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലില്‍ വച്ച് മോനിഷ തന്നോട് നന്നായി ഭക്ഷണവും വെള്ളവുമെല്ലാം കുടിക്കാൻ പറഞ്ഞിരുന്നു. ആര്‍ക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്യരുത്. അറിയാതെ എന്തെങ്കിലും സംഭവിച്ചു പോയാല്‍ അത് മറന്നേക്കൂ എന്നെല്ലാം പറഞ്ഞപ്പോൾ നീ തന്നെ ഉപദേശിക്കുകയാണോ എന്ന് താൻ ചോദിച്ചിരുന്നുവെന്നും മോനിഷയുടെ അമ്മ പറയുന്നു. അതാണ് അവള്‍ തന്നോട് അവസാവനമായി പറഞ്ഞത് എന്നാണ് വീഡിയോയിൽ അമ്മ പറയുന്നത്.