Mahesh Babu Money Laundering Case: കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിന് സമൻസ് അയച്ച് ഇഡി
Mahesh Babu Summoned in Money Laundering Case: റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ പ്രൊമോഷന്റെ ഭാഗമായിരുന്ന മഹേഷ് ബാബു പ്രതിഫലമായി 5.9 കോടി രൂപയാണ് കൈപ്പറ്റിയത്. ഇതിൽ 3.4 കോടി ചെക്ക് ആയും രണ്ടര കോടി പണമായുമാണ് നടന്‍ സ്വീകരിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഹൈദരാബാദിലെ രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ മഹേഷ് ബാബുവിന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഏപ്രിൽ 27 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ്. എൻഡോഴ്‌സ്‌മെന്റ് ഇടപാടിനായി നടൻ 5.9 കോടി രൂപ കൈപ്പറ്റിയതായാണ് വിവരം.
അവധി ആഘോഷത്തിന്റെ ഭാഗമായി റോമിലായിരുന്ന മഹേഷ് ബാബുവും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാനിരിക്കെയാണ് താരത്തിന് ഇഡിയുടെ നോട്ടീസ്. സായ് സൂര്യ ഡവലപ്പേഴ്‌സ്, സുരാന ഗ്രൂപ്പ് എന്നീ കമ്പനികൾ ഉൾപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവരുടെ ഓഫീസിൽ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നടന്‍ സുരേഷ് ബാബുവുമായി ബന്ധപ്പെട്ട പണമിടപാട് രേഖയും ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
മഹേഷ് ബാബു ഈ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു. ഇതിന് പ്രതിഫലമായി 5.9 കോടി രൂപയാണ് നടൻ കൈപ്പറ്റിയത്. ഇതിൽ 3.4 കോടി ചെക്ക് ആയും രണ്ടര കോടി പണമായുമാണ് നടന്‍ സ്വീകരിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇക്കാര്യത്തിലാണ് പുതിയ അന്വേഷണം. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം, ഏപ്രിൽ 16ന് ഇഡിയുടെ ഹൈദരാബാദ് സോണൽ ഓഫീസ് ഹൈദരാബാദിലെയും സെക്കന്തരാബാദിലെയും നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡുകളിൽ സുരാന ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് 74.5 ലക്ഷം രൂപ ഉൾപ്പെടെ ഏകദേശം 100 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണമിടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു. ഭാഗ്യനഗർ പ്രോപ്പർട്ടീസ് ലിമിറ്റഡ് ഡയറക്ടർ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ സതീഷ് ചന്ദ്ര എന്നിവർക്കെതിരെ തെലങ്കാന പോലീസ് സമർപ്പിച്ച ഒന്നിലധികം എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഒരു സ്ഥലം ഒന്നിലധികം തവണ വ്യാജ രേഖയുണ്ടാക്കി വില്‍പ്പന നടത്തി കോടികള്‍ തട്ടിയെന്നാണ് കമ്പനികള്‍ക്കെതിരായ ആരോപണം. ഒരേ സ്ഥലം കാണിച്ച് പലരിൽ നിന്നായി ഇവർ അഡ്വാൻസ് തുക കൈപറ്റി. ഇടപാടില്‍ കൃത്യമായ രേഖ തയ്യാറാക്കിയില്ലെന്നും ഇതുവഴി നിരവധി നിക്ഷേപകര്‍ക്ക് പണം നഷ്ടമായെന്നുമാണ് വിവരം.