L2 Empuraan: ലൂസിഫറിൽ ലാലേട്ടനോട് റീടേക്ക് ആവശ്യപ്പെട്ടു; എമ്പുരാനിൽ അത് തിരുത്താൻ ശ്രദ്ധിച്ചു: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
Prithviraj About Lucifer Shooting: ലൂസിഫർ സിനിമാ ചിത്രീകരണത്തിനിടെ മോഹൻലാലിനോട് റീടേക്ക് ആവശ്യപ്പെട്ടത് തിരിച്ചടിയായെന്ന് പൃഥ്വിരാജ്. അതിൻ്റെ ഫലമായി ലൂസിഫറിൽ പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസാണെന്നും അദ്ദേഹം പറഞ്ഞു.

ലൂസിഫറിൽ മോഹൻലാലിനോട് റീടേക്ക് ആവശ്യപ്പെട്ട് കുടുങ്ങിയെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ്. പല ടേക്കുകളിലും പലതരത്തിലാണ് അദ്ദേഹത്തിൻ്റെ പ്രകടനം. അതുകൊണ്ട് തന്നെ ലൂസിഫറിൽ ഔട്ട് ഓഫ് ഫോക്കസായ പല ഷോട്ടുകളുമുണ്ട്. എമ്പുരാനിൽ അത് തിരുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭരദ്വാജ് രങ്കന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
“മോഹൻലാൽ സർ ഒരു സീൻ കഴിഞ്ഞാൽ കഥാപാത്രത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കാറുണ്ട്. അത് അദ്ദേഹത്തിന് നന്നായി വർക്ക് ചെയ്യാറുമുണ്ട്. പക്ഷേ, ആ പ്രോസസ് സംവിധായകന് കുറച്ച് ബുദ്ധിമുട്ടാണ്. കാരണമെന്തെന്ന് പറയാം. അദ്ദേഹം വളരെ ഗംഭീരമായ ഒരു ടേക്ക് നിങ്ങൾക്ക് നൽകും. അപ്പോൾ അതിൽ ചിലപ്പോൾ ഫോക്കസ് ഔട്ടായിരിക്കും. അപ്പോ ഞാൻ റീടേക്ക് ആവശ്യപ്പെടും. എന്നിട്ട് അദ്ദേഹത്തോട് പറയും, “സർ, ഇതേ സാധനം തന്നെ, നമുക്ക് ഫോക്കസ് പോയി”. അദ്ദേഹം സമ്മതിക്കും. അദ്ദേഹം രണ്ടാമത് തരുന്നത് വളരെ വ്യത്യസ്തമായതാവും. അപ്പോൾ ഞാൻ പറയും, “സർ, ഇതല്ല. നേരത്തെ താങ്കൾ ചെയ്തതുപോലെ.” അദ്ദേഹം സമ്മതിക്കും. പക്ഷേ, അടുത്ത ടേക്ക് വീണ്ടും വ്യത്യാസപ്പെടും. അപ്പോൾ ഞാൻ വീണ്ടും പറയും, “സർ ഇതല്ല. താങ്കൾ ആദ്യ ടേക്കിൽ ചെയ്തതുപോലെയാണ് വേണ്ടത്.” അദ്ദേഹം ചോദിക്കും, “ഇതിങ്ങനെയല്ലേ? ഞാൻ ആ ടേക്കിൽ എന്താണ് ചെയ്തത്?”. “മോണിറ്റർ കാണണോ?” എന്ന് ഞാൻ ചോദിക്കുമ്പോൾ അദ്ദേഹം വരും. അത് കണ്ടിട്ട്, “ഓ, ഇങ്ങനെയാണല്ലേ” എന്ന് ചോദിച്ചിട്ട് അദ്ദേഹം പോവും. അപ്പോഴും ലഭിക്കുന്നത് വളരെ വ്യത്യസ്തമായ ടേക്കാവും. ലൂസിഫറിൽ ഔട്ട് ഓഫ് ഫോക്കസായ ഒരുപാട് ഷോട്ടുകളുണ്ടായിരുന്നു. എമ്പുരാൻ വന്നപ്പോൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. ലൂസിഫർ കണ്ടതിന് ശേഷം എൻ്റെ പല ക്യാമറമാൻ സുഹൃത്തുക്കളും ഇക്കാര്യം ചോദിച്ചിരുന്നു. അത് ഏറ്റവും നല്ല പ്രകടനമായതിനാൽ അത് തന്നെ വച്ചെന്നാണ് ഞാൻ അവരോട് പറഞ്ഞത്.”- പൃഥ്വിരാജ് പ്രതികരിച്ചു.




മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ഈ മാസം 22ന് തീയറ്ററുകളിലെത്തും. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.