L2 Empuraan Controversy: ‘ഞാനുമൊരു ക്രിസ്ത്യാനി, എമ്പുരാന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ’; സിനിമ നിരോധിക്കണമെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍
L2 Empuraan Controversy: എമ്പുരാൻ ക്രിസ്ത്യാനികൾക്ക് എതിരാണെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നും മന്ത്രി ജോർജ് കുര്യൻ രാജ്യ സഭയിൽ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്രം അപകടത്തിലാണെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

എമ്പുരാൻ സിനിമയ്ക്കെതിരെ നിരോധിക്കണമെന്ന ആവശ്യവുമായി മന്ത്രി ജോർജ് കുര്യൻ. എമ്പുരാൻ ക്രിസ്ത്യാനികൾക്ക് എതിരാണെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നും മന്ത്രി രാജ്യ സഭയിൽ പറഞ്ഞു. സിനിമ നിരോധിക്കണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആവശ്യപ്പെട്ടു.
കെസിബിസിയും സിബിസിഐയും അടക്കം എല്ലാ ക്രിസ്ത്യാനികളും സിനിമയെ എതിർക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. താനും ഒരു ക്രിസ്ത്യാനിയാണ്, തന്നെ അപമാനിക്കരുതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
ഭീഷണി കാരണമാണ് എമ്പുരാൻ റി എഡിറ്റ് ചെയ്തതെന്നും ആവിഷ്കാര സ്വാതന്ത്രം അപകടത്തിലാണെന്നുമുള്ള ജോൺ ബ്രിട്ടാസ് എംപിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കമ്മ്യൂണിസ്റ്റുകാർ മതങ്ങളെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ എമ്പുരാൻ സിനിമകൾ എല്ലാവരും കാണണമെന്നും താനും കാണുമെന്നായിരുന്നു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നത്.
സെൻസർ ചെയ്യുന്ന സിനിമ വീണ്ടും സെൻസർ ചെയ്യുന്ന സാഹചര്യം അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അപകടത്തിലാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. വർഗീയ ഫാസിസസത്തിനെതിരെയുള്ള പ്രതികരണമാണ് എമ്പുരാൻ, ചിത്രത്തിനെതിരെ സംഘ പരിവാർ നിരന്തരം സൈബർ ആക്രമണം നടത്തുകയാണെന്ന് കോൺഗ്രസ് അംഗം ജെബി മേത്തറും പ്രതികരിച്ചു.