Kulappulli Leela: ‘പട്ടിണി ആയാല്‍ ആരോടും പറയേണ്ടല്ലോ? കരയാന്‍ മക്കളില്ല’; വേദനകള്‍ പങ്കുവച്ച് കുളപ്പുള്ളി ലീല
Kulappulli Leela shares her pain: മലയാളത്തിലെ പ്രകടനം കണ്ടാണ് തമിഴില്‍ അവസരം ലഭിച്ചത്. അതുകൊണ്ട് മലയാള സിനിമ ജീവിതത്തില്‍ മറക്കില്ല. നാടകമാണ് ഇന്ന് ഇവിടെ എത്തിച്ചത്. കലാഫീല്‍ഡില്‍ ഇന്നും ഒരു നഴ്‌സറി കുട്ടി മാത്രമാണ്. സംവിധായകന്‍ വിചാരിക്കുന്നതിന്റെ 50 ശതമാനമെങ്കിലും കൊടുക്കാന്‍ പറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അത് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും കുളപ്പുള്ളി ലീല

എണ്ണം പറഞ്ഞ മലയാള സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് കയ്യൊപ്പ് പതിപ്പിച്ച താരമാണ് കുളപ്പുള്ളി ലീല. രണ്ട് പതിറ്റാണ്ടായി മലയാള സിനിമയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ലീല തമിഴിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോള്‍ മലയാള സിനിമകളെക്കാള്‍ കൂടുതല്‍ തമിഴിലാണ് ലീല അഭിനയിക്കുന്നത്. മലയാളത്തില്‍ അവസരം കുറവാണെന്നും, തമിഴില്‍ കിട്ടിയില്ലായിരുന്നെങ്കില്‍ പിച്ച എടുക്കേണ്ടി വരുമായിരുന്നുവെന്നും ലീല വെളിപ്പെടുത്തി. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലീല വേദനകള്‍ പങ്കുവച്ചത്.
”മലയാളത്തില്‍ കാണാനില്ല എന്ന് പറയുന്നത് ശരിയാണ്. കാരണം, അവര്‍ വിളിച്ചാലല്ലേ പോകാന്‍ പറ്റൂ. 18 മുതല്‍ 25 വയസ് വരെയുള്ള നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും പുളിയുറുമ്പ് കടിച്ച പോലെ ഒരു നാല് തട്ടിക്കുടയില്‍ കാണിച്ചാല്‍ മലയാളത്തില്‍ സിനിമയായി. അതില്‍ അമ്മയും, മുത്തശ്ശിയും, അച്ഛമ്മയും, അച്ഛനും, അയല്‍പക്കവും ഒന്നുമില്ല. മലയാളത്തില്‍ ഇല്ലെങ്കിലും തമിഴിലൂടെ അരി മേടിക്കാന്‍ ഭഗവാന്‍ വഴി കാണിച്ചുതന്നു. തമിഴില്‍ കിട്ടിയില്ലായിരുന്നെങ്കില്‍ പിച്ച എടുക്കേണ്ടി വരുമായിരുന്നു”-ലീലയുടെ വാക്കുകള്‍.




മലയാളത്തില്‍ വളരെ കുറവാണ് വര്‍ക്ക്. തൊട്ടടുത്തുള്ള വരാപ്പുഴയിലും, പറവൂരുമൊക്കെ സിനിമയും സീരിയലും നടന്നിട്ടും ഒരു മനുഷ്യനും വന്നില്ല. ഇനി അഥവാ വിളിച്ചാല്‍ അവര്‍ പറയുന്ന പേയ്‌മെന്റ് പറയാന്‍ പറ്റില്ല. ഇന്നലെ വന്നവര്‍ക്ക് അവര്‍ പറയുന്ന പേയ്‌മെന്റ് കൊടുക്കും. നമ്മളൊക്കെ എന്ത് ചെയ്താലും കാണില്ല. പട്ടിണി ആയാലും വീട്ടില്‍ ഇരിക്കുന്നതാണ് അതിലും നല്ലത്. പട്ടിണി ആയാല്‍ ആരോടും പറയേണ്ടല്ലോ? കരയാന്‍ മക്കളില്ല. മരുന്ന് കൊടുക്കാന്‍ അമ്മയുമില്ലെന്ന് ലീല പറഞ്ഞു.
Read Also : ‘ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കുക; എനിക്കൊരു മകളാണുള്ളത്’; പാർവതി വിജയ്
മലയാളത്തിലെ പ്രകടനം കണ്ടാണ് തമിഴില്‍ അവസരം ലഭിച്ചത്. അതുകൊണ്ട് മലയാള സിനിമ ജീവിതത്തില്‍ മറക്കില്ല. നാടകമാണ് ഇന്ന് ഇവിടെ എത്തിച്ചത്. കലാഫീല്‍ഡില്‍ ഇന്നും ഒരു നഴ്‌സറി കുട്ടി മാത്രമാണ്. സംവിധായകന്‍ വിചാരിക്കുന്നതിന്റെ 50 ശതമാനമെങ്കിലും കൊടുക്കാന്‍ പറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അത് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും താരം വ്യക്തമാക്കി.