Khalid Rahman: സ്വന്തം സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഖാലിദ് റഹ്മാൻ അറസ്റ്റിൽ; വിശദമായ അന്വേഷണത്തിന് എക്സൈസ്
Khalid Rahman Ganja Case Update: കൊച്ചിയിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.

കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതിനു തക്കതായ തെളിവുകൾ കണ്ടെത്താൻ എക്സൈസിന് ഇതുവരെ സാധിച്ചില്ല. ഇതിനിടെയിലാണ് രണ്ടു യുവ സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
സ്വന്തം സിനിമയായ ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് സംവിധായകൻ ഖാലിദ് റഹ്മാൻ ലഹരി കേസിൽ അറസ്റ്റിലായത്. നസ്‍ലൻ, ഗണപതി, ലുക്‌മാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 50 കോടിയലധികം നേടി മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനിടെയിലാണ് സംഭവം. ഇതിനു മുൻപ് സംവിധാനം ചെയ്ത തല്ലുമാലയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയാണ് ഖാലിദ് സംവിധാനം ചെയ്ത മറ്റു സിനിമകൾ. വൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിൽ ഖാലിദ അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
Also Read:ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം അറസ്റ്റില്‍; പിടിയിലായവരില്‍ ഖാലിദ് റഹ്‌മാനും, അഷ്‌റഫ് ഹംസയും
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെപി പ്രമോദ് പറഞ്ഞു. ഇവർക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷിച്ച് അയാളെ കണ്ടെത്തുമെന്നും പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കഞ്ചാവ് വിതരണം ചെയ്തയാളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം.
ഇന്ന് പുലർച്ചെയാണ് നിയമപരമായി കഞ്ചാവ് പിടിച്ചെടുക്കുകയും കസ്റ്റഡിയിലെടുത്ത് എക്സൈസ് ഓഫീസിലെത്തിച്ചതും. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് ഇതിനു പിന്നാലെ വൈദ്യപരിശോധനയ്ക്കുശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ജാമ്യം നൽകാവുന്ന കേസായതിനാലാണ് വിട്ടയച്ചതെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ കെപി പ്രമോദ് പറഞ്ഞു.