Kesari Chapter 2: ചേറ്റൂർ ശങ്കരൻനായരുടെ ജീവിതം സിനിമയിൽ, അക്ഷയ് കുമാർ ചിത്രം വെള്ളിയാഴ്ച
Kesari Chapter 2 Movie: സംഭാഷണം ശ്രദ്ധിക്കണമെന്നും ഇടയിൽ ഇൻസ്റ്റഗ്രാം നോക്കുന്നത് സിനിമയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അക്ഷയ് കുമാർ പറയുന്നു. ഫോൺ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യർഥിക്കുകയാണെന്നും താരം

മലയാളിയും വൈസ്രോയി കൗൺസിൽ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ ജീവിതം പ്രമേയമാക്കി നവാഗതനായ കരൺ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കേസരി ചാപ്റ്റർ 2 വെള്ളിയാഴ്ച റിലീസിനെത്തും. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ നടൻ മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം കാണുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നായിരുന്നു അക്ഷയ് കുമാർ പ്രേക്ഷകരോട് നടത്തിയ അഭ്യർഥന.
ചിത്രത്തിലെ സംഭാഷണം ശ്രദ്ധിക്കണമെന്നും ഇടയിൽ ഇൻസ്റ്റഗ്രാം നോക്കുന്നത് സിനിമയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അക്ഷയ് കുമാർ പറയുന്നു. ഫോൺ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യർഥിക്കുകയാണെന്നും അക്ഷയ്കുമാർ പറയുന്നു. ചിത്രം കാണാൻ ഡൽഹി ചാണക്യപുരിയിലെ തീയേറ്ററിൽ നിരവധി പ്രമുഖരാണ് എത്തിയത്.
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂർ, ബാൻസുരി സ്വരാജ് എന്നിവരും ചിത്രം കാണാൻ എത്തി. നടൻ ആർ മാധവനും ചിത്രം കാണാൻ എത്തിയിരുന്നു. അഭിഭാഷകനായാണ് കേസരി ചാപ്റ്റർ 2-ൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയാണ് ചിത്രത്തിൻ്റെ കഥ
‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ’ എന്ന പുസ്തകമാണ് ചിത്രത്തിന് പ്രചോദനമായത്. ചേറ്റൂർ ശങ്കരൻനായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, ഭാര്യ പുഷ്പ എന്നിവർ ചേർന്നെഴുതിയ പുസ്തകമാണിത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശാശ്വത് സച്ച്ദേവ് ആണ്.