Kalabhavan Mani: ‘ബോധം പോയപ്പോഴും വന്നപ്പോഴും ഞാൻ തേടിയത് മണിച്ചേട്ടനെ’; 9 വർഷങ്ങൾക്കുശേഷം നിമ്മി മനസ്സുതുറക്കുന്നു
Kalabhavan Mani's wife Nimmi:തനിക്കും അദ്ദേഹത്തിനും ഒരു പോലെ വിഷമമായ കാര്യം മകള്‍ ജനിക്കുന്ന സമയത്തായിരുന്നുവെന്നാണ് നിമ്മി പറയുന്നത്. മകളുടെ ഡെലിവറി സമയത്ത് മണിച്ചേട്ടൻ തന്റെ കൂടെ ഇല്ലായിരുന്നു. ആ സമയത്ത് ഭർത്താവിന്റെ സാമിപ്യം ഏതൊരു സ്ത്രീയും ഭയങ്കരമായി ആഗ്രഹിക്കും.

കലാഭവൻ മണിയും ഭാര്യ നിമ്മിയും
ഈ മാസം ആറിനായിരുന്നു മലയാളികളുടെ പ്രിയ താരം കലാഭവൻ മണി ഓർമ്മയായിട്ട് ഒൻപതുവർഷം പൂർത്തിയായത്. സിനിമ ലോകത്ത് സജീവമായ മണിയുടെ വിയോഗം കേരളകരയാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇന്നും ആ വിടവ് നികത്താൻ ആർക്കും സാധിച്ചിട്ടില്ല.
സിനിമയിൽ മാത്രമല്ല കുടുംബത്തിനകത്തും ഇന്നും ആ വിടവ് ഒഴിഞ്ഞു കിടക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ച് എട്ട് വനിതാ ദിനത്തിൽ ഭാര്യ നിമ്മിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗായിക പ്രിയയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. സംസാരത്തിൽ മണിയുടെ ചെറുപ്പകാലം, തന്റെ പ്രസവസമയം ഒക്കെയും നിമ്മി ഓർത്തെടുക്കുന്നതും വീഡിയോയിൽ കാണാം.
മണി ചേട്ടൻ ഒരുപാടു പാട്ടുകൾ പാടിയിട്ടുണ്ടെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘മിന്നാമിനുങ്ങേ’ എന്ന പാട്ടാണെന്നുമാണ് നിമ്മി പറയുന്നത്. കാരണം താനും മണി ചേട്ടനും കഷ്ടപ്പാട് നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അറിയാതെ കണ്ണു നിറയുമെന്നാണ് നിമ്മി പറയുന്നത്.
Also Read: ‘യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ എനിക്കറിയാം; അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല’; ശ്രുതി രജനികാന്ത്
തനിക്കും അദ്ദേഹത്തിനും ഒരു പോലെ വിഷമമായ കാര്യം മകള്‍ ജനിക്കുന്ന സമയത്തായിരുന്നുവെന്നാണ് നിമ്മി പറയുന്നത്. മകളുടെ ഡെലിവറി സമയത്ത് മണിച്ചേട്ടൻ തന്റെ കൂടെ ഇല്ലായിരുന്നു. ആ സമയത്ത് ഭർത്താവിന്റെ സാമിപ്യം ഏതൊരു സ്ത്രീയും ഭയങ്കരമായി ആഗ്രഹിക്കും. അന്നൊരു അവാർഡ് പരിപാടി നടക്കുന്ന സമയമായിരുന്നു. ഇതിനു പോകും മുൻപ് തന്നോട് വയ്യായ്ക ഒന്നും ഇല്ലല്ലോ എന്ന ചോദിച്ചിരുന്നു. എന്നാൽ തനിക്ക് യാതൊരു പ്രശ്നമില്ലാത്തത് കൊണ്ട് പൊക്കോളാൻ താൻ പറഞ്ഞു. എന്നാൽ വൈകിട്ട് തനിക്ക് വേദന തുടങ്ങിയെന്നാണ് നിമ്മി പറയുന്നത്.
ഈ സമയം മണിചേട്ടനെ വിളിച്ചിട്ടും കിട്ടിയില്ല. പ്രസവം കഴിഞ്ഞും താൻ ചേട്ടനെ തിരക്കി. ഓര്‍മ പോയപ്പോഴും വന്നപ്പോഴും എല്ലാം താൻ മണിച്ചേട്ടനെ ആണ് തിരക്കുന്നത്. മകള്‍ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. പീന്നീട് ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നതെന്നും ഇത് കേട്ട് അദ്ദേഹത്തിനു ഒരുപാട് സങ്കടമായെന്നും നിമ്മി പറയുന്നു. അന്ന് പുലർച്ചെ രണ്ടു മണിക്കാണ് അദ്ദേഹം എത്തിയത്. തന്നെയും മകളെയും വന്ന് കണ്ടുവെന്നു നിമ്മി ഓർത്തെടുക്കുന്നു.