Jagadish: അതിനെതിരെ പ്രതികരിച്ചില്ല, കുറ്റബോധത്തിലാണ് കഴിയുന്നത്; മാധ്യമ ചര്‍ച്ചകള്‍ക്കെതിരെ ജഗദീഷ്
Jagadish on media debates: എമ്പുരാന്‍ ആരെയെങ്കിലും വേദനിപ്പിക്കാന്‍ എടുത്ത ചിത്രമല്ല. ആന്റണി പെരുമ്പാവൂരിനെയും, പൃഥിരാജിനെയും, മോഹന്‍ലാലിനെയും, മുരളി ഗോപിയെയും എല്ലാവര്‍ക്കും അറിയാം. ഒരു ശതമാനം പോലും ഒരാളെയും വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല അവരുടെ എഫര്‍ട്ട്

ചില മാധ്യമ ചര്‍ച്ചകളില്‍ അവതാരകര്‍ കലാപത്തിന് വഴിമരുന്ന് ഇടുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരോക്ഷമായി വിമര്‍ശിച്ച് നടന്‍ ജഗദീഷ്. ‘ആഭ്യന്തര കുറ്റവാളി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധ്യമ ചര്‍ച്ചകള്‍ക്കെതിരെ താരം തുറന്നടിച്ചത്. എമ്പുരാന്റെ സെന്‍സറിങുമായി ബന്ധപ്പെട്ടുള്ള അവതാരികയോട് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറേ കാലമായി ഇവിടെ ചര്‍ച്ചകള്‍ കാണാറുണ്ട്. മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള സായാഹ്ന ചര്‍ച്ചകളില്‍ ‘ഞങ്ങളുടെ 67 പേരെ കൊന്നു, നിങ്ങളുടെ 71 പേരെ കൊന്നു’ എന്ന് പറയുമ്പോള്‍ അതിന് കൂടുതല്‍ ആവേശം പകരുന്ന തരത്തില്‍ അവതാരകനോ അവതാരകയോ മിന്നിത്തിളങ്ങുന്ന കാഴ്ചകള്‍ കണ്ടിട്ടുണ്ട്. അതിനെതിരെ താന്‍ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് താനും കുറ്റവാളിയാണെന്ന് ജഗദീഷ് പറഞ്ഞു.
ഇത് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. സായാഹ്ന ചര്‍ച്ചകളില്‍ രണ്ട് പാര്‍ട്ടിക്കാര്‍ തമ്മില്‍ കൊലപാതക കണക്ക് പറയുമ്പോള്‍, അത് അവതാരകര്‍ പ്രോത്സാഹിപ്പിച്ച് അടുത്ത കലാപത്തിന് വേണ്ടി കാത്തിരിക്കുമ്പോഴും താന്‍ പ്രതികരിച്ചിട്ടില്ല. അപ്പോള്‍ താന്‍ ഈ കുറ്റം ഏറ്റെടുക്കുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.
”എന്നേ റിയാക്ട് ചെയ്യേണ്ടതാണ്. അടുത്ത കലാപത്തിലേക്ക് വഴിമരുന്ന് ഇടുന്ന ആള്‍ക്കാര്‍ക്കെതിരെ ഞാന്‍ ഇതുവരെ ഒരു അക്ഷരം സംസാരിച്ചിട്ടില്ല. അതിന്റെ കുറ്റബോധത്തിലാണ് കഴിയുന്നത്. എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി എല്ലാവരും മുന്നോട്ട് വരണം”-ജഗദീഷിന്റെ വാക്കുകള്‍.




Read Also : Lovely Movie: മാത്യു തോമസിൻ്റെ നായികയായി ഈച്ച; ത്രീഡി ചിത്രമായ ‘ലൗലി’ മെയ് രണ്ടിന് തീയറ്ററുകളിൽ
അടുത്ത കലാപത്തിന് വേണ്ടി വഴിമരുന്ന് ഇടരുത്. തിരി കൊളുത്തരുത്. അത് ആരും ചെയ്യരുത്. ആയിരം കൊല്ലം മുമ്പ് നടന്ന മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് ഇന്നും ചര്‍ച്ച വെയ്ക്കുകയാണ്. അടുത്ത കലാപം വരാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അപ്പോള്‍ കുറേ പേര്‍ മരിക്കുമല്ലോ? അങ്ങനെ കാത്തിരിക്കുകയാണ് നമ്മള്‍. നമ്മളെല്ലാവരും കുറ്റക്കാരാണെന്നും താരം വ്യക്തമാക്കി.
എമ്പുരാന്‍ ആരെയെങ്കിലും വേദനിപ്പിക്കാന്‍ എടുത്ത ചിത്രമല്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂരിനെയും, പൃഥിരാജിനെയും, മോഹന്‍ലാലിനെയും, മുരളി ഗോപിയെയും എല്ലാവര്‍ക്കും അറിയാം. ഒരു ശതമാനം പോലും ഒരാളെയും വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല അവരുടെ എഫര്‍ട്ട്. ചിലരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് മനപ്പൂര്‍വമല്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.