Khalid Rahman: എക്‌സൈസിനോട് സംവിധായകരാണെന്ന് മറച്ചുവച്ച് ഖാലിദും, അഷ്‌റഫും; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി
Khalid Rahman and Ashraf Hamza: എക്‌സൈസ് ആദ്യം ചോദിച്ചപ്പോള്‍ തങ്ങള്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മാത്രമായിരുന്നു സംവിധായകര്‍ പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നാണ് ഖാലിദ് പറഞ്ഞത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സംവിധായകരെന്ന് വെളിപ്പെടുത്തിയത്

മോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാന്റെയും, അഷ്‌റഫ് ഹംസയുടെയും അറസ്റ്റ്. ഇരുവര്‍ക്കുമൊപ്പം അറസ്റ്റിലായ ഷാലിഫ് മുഹമ്മദാണ് ഇവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. ഇയാള്‍ ഓസ്‌ട്രേലിയന്‍ മലയാളിയാണെന്നാണ് വിവരം. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു സംഭവം. ഈ ഫ്ലാറ്റ് ഏറെ നാളായി നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇത്തവണ എക്‌സൈസിന് പിഴച്ചില്ല. മൂവര്‍സംഘം ലഹരി ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് എക്‌സൈസ് എത്തി ഇവരെ പൊക്കി. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. സമീര്‍ താഹിറിനെയും ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.




മറച്ചുവയ്ക്കാന്‍ ശ്രമം
എക്‌സൈസ് ആദ്യം ചോദിച്ചപ്പോള്‍ തങ്ങള്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മാത്രമായിരുന്നു സംവിധായകര്‍ പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നാണ് ഖാലിദ് പറഞ്ഞത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സംവിധായകരെന്ന് വെളിപ്പെടുത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമയിലെ സഹപ്രവര്‍ത്തകരെക്കുറിച്ചും ഇവര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഫെഫ്കയുടെ നടപടി
അതിനിടെ, ഖാലിദിനെയും, അഷ്‌റഫിനെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ലഹരിയുമായി പിടിയിലാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എക്‌സൈസ് ഇവര്‍ പിടികൂടിയത്. ആലപ്പുഴ ജിംഖാന മികച്ച പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുന്നതിനിടെയാണ് സിനിമയുടെ സംവിധായകനായ ഖാലിദ് റഹ്‌മാന്‍ പിടിയിലായത്.
ഷൈനിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും
അതേസമയം, തസ്ലിമ സുല്‍ത്താനയുമായി ബന്ധപ്പെട്ട കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ നാളെ ചോദ്യം ചെയ്യും. ഇവര്‍ക്കൊപ്പം ഒരു മോഡലിനെയും ചോദ്യം ചെയ്യും. ഷൈന്‍ തന്റെ സുഹൃത്താണെന്ന് തസ്ലിമ പറഞ്ഞിരുന്നു. തസ്ലിമയെ അറിയാമെന്ന് ഷൈനും സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.