'സമ്മർദ്ദം സഹിക്കാനാവുന്നില്ല'; കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു എന്ന് ബംഗാളി നടി | Hema Committee Report Bengali Actress Who Accused Director Ranjith Of Abuse Quits Facebook Malayalam news - Malayalam Tv9

Hema Committee Report : ‘സമ്മർദ്ദം സഹിക്കാനാവുന്നില്ല’; കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു എന്ന് ബംഗാളി നടി

Updated On: 

28 Aug 2024 19:56 PM

Bengali Actress Quits Facebook : കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതിനൽകിയ ബംഗാളി നടി. സമ്മർദ്ദം സഹിക്കാനാവാത്തതിനാലാണ് തീരുമാനമെന്നും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി പറഞ്ഞു.

Hema Committee Report : സമ്മർദ്ദം സഹിക്കാനാവുന്നില്ല; കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു എന്ന് ബംഗാളി നടി
Follow Us On

സമ്മർദ്ദം സഹിക്കാനാവാത്തതിനാൽ കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതിനൽകിയ ബംഗാളി നടി (Ranjith Director). ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി അഭ്യർത്ഥിച്ചു.

നടിയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയിൽ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും വിഷയത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർനടപടികൾക്കായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്‌ഐടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ കേസില്‍ മൊഴിയെടുക്കല്‍ നടക്കുകയുള്ളൂ എന്നും കമ്മീഷണര്‍ പറഞ്ഞു.

Also Read : Director Ranjith: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നടി പരാതി നൽകിയത്. ഇമെയില്‍ വഴി നൽകിയ പരാതിയിൽ ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് വ്യക്തമാക്കുന്നു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണ് സംഭവം നടന്നത്. ഇതിനു പുറമെ നടന്ന വർഷം സ്ഥലം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ പറയുന്നുണ്ട്. സംഭവം നടന്ന് പോയത് സംവിധായകൻ ജോഷി ജോസഫിന്റെ അടുത്തേക്കാണെന്നും അദ്ദേഹത്തോട് ഇക്കാര്യങ്ങൾ പറഞ്ഞു എന്നും പരാതിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബം​ഗാളി നടിയു രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ചത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്നായിരുന്നു താരത്തിന്റെ ആരോപണം. രക്ഷപ്പെടാനായി രഞ്ജിത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം ഓർമവരുമെന്നും അവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ തരത്തിലുള്ള കോളിളക്കമാണ് സിനിമാ മേഖലയിൽ ഉണ്ടായത്. ഇത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിൻ്റെ രാജിയ്ക്കും ഇടയായി.

ഇതിനിടെ യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഇമെയിൽ മുഖേനെയാണ് ഡിജിപിക്ക് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടി പുറത്തുവിട്ടത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്.

നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ നടി ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുകയായിരുന്നു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെക്കുകയായിരുന്നു.

Also Read : Siddique: നടിയുടെ പരാതി; ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും സിദ്ദിഖിനെതിരെ കേസെടുത്തു

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകും മുൻപ് ​ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞതിന് ശേഷം തന്നെ മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിച്ചിരുന്നതായും നടി പറഞ്ഞു. “ഇവിടെ വച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു” നടി പറഞ്ഞിരുന്നു. എന്നാൽ സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും എന്നാൽ മാത്രമേ പരാതിയുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കിയിരുന്നു. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

 

ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ പൈനാപ്പിൾ കഴിക്കരുത്...
തടിയൊരു പ്രശ്‌നമാകില്ല, മുല്ലപ്പൂ ചായ ശീലമാക്കാം
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
Exit mobile version