Officer On Duty: ‘കണക്കുകള്‍ കൃത്യം, അലോസരപ്പെട്ടിട്ട് കാര്യമില്ല’; കുഞ്ചാക്കോ ബോബന് മറുപടിയുമായി ഫിയോക്ക്
Officer On Duty: ഓഫീസർ ഓൺ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല. തിയറ്ററുകൾക്ക് ആശ്വാസം നൽകിയ പടം തന്നെയാണത്. കേരളത്തിലെ തിയറ്റർ ഷെയർ മാത്രമാണ് നിർമാതാക്കൾ പുറത്ത് വിട്ടതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.

സിനിമകളുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വിടുന്നതിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പിന്തുണച്ച് തിയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കളക്ഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനിടെയാണ് പ്രതികരണം. കൃത്യമായ കണക്കുകളാണ് പുറത്ത് വന്നതെന്നും ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലന്നും സംഘടന പറഞ്ഞു. വരും മാസങ്ങളിലും കണക്കുകള്‍ പുറത്തുവിടുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി.
ഓഫീസർ ഓൺ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല. തിയറ്ററുകൾക്ക് ആശ്വാസം നൽകിയ പടം തന്നെയാണത്. കേരളത്തിലെ തിയറ്റർ ഷെയർ മാത്രമാണ് നിർമാതാക്കൾ പുറത്ത് വിട്ടതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിജയിച്ച് പത്ത് സിനിമകളുടെ കാര്യമല്ല, പരാജയപ്പെട്ട തൊണ്ണൂറ് സിനിമകളുടെ നിർമാതാക്കളുടെ കാര്യം കൂടി ചിന്തിക്കണം. അവരെ ഉദ്ദേശിച്ചാണ് കണ്കകുക്കൾ പുറത്ത് വിടുന്നത്.
ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായതാണ് പുറത്ത് വിടുന്നത്. ഇത്തരത്തിൽ ഊതി പെരുപ്പിച്ച കണക്കുകൾ കണ്ട് പലരും സിനിമ നിർമ്മിക്കാൻ വന്ന് കുഴിയിൽ ചാടുന്നുണ്ട്. ഒരുപാട് പുതുമുഖ നിർമാതാക്കൾ പത്തോ പതിനഞ്ചോ മുടക്കിയാൽ നൂറ് കോടി ലഭിക്കുമെന്ന പ്രതീക്ഷയിൽ വരുന്നുണ്ട്. അവർ തെറ്റിദ്ധരിക്കപ്പെടരുത്. ഇതിന്റെ അപകട സാധ്യത മനസ്സിലാക്കേണ്ടതുണ്ട്. ഇറങ്ങിയ സിനിമകളിൽ എത്രയെണ്ണം വിജയിച്ചു, പരാജയപ്പെട്ടു എന്ന് മനസിലാക്കി ഇറങ്ങിയാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നും വിജയകുമാർ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. അതിനിടെ 13 കോടി ബജറ്റില്‍ എടുത്ത സിനിമ 11 കോടിയാണ് കളക്റ്റ് ചെയ്തതെന്ന് നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട ഫെബ്രുവരി ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് 13 കോടി അല്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. 11 കോടിയുടെ ഇരട്ടിയോ അതിനേക്കാള്‍ കൂടുതലോ കളക്ഷന്‍ ചിത്രം നേടിയെന്നും താരം പ്രതികരിച്ചിരുന്നു. കൂടാതെ നിര്‍മ്മാതാവിന് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം ലഭിച്ച വിഹിതമാണ് ഉദ്ദേശിച്ചതെങ്കിൽ അതും 11 കോടിയില്‍ അധികമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.